തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: നാല് വയസുള്ള മകന് അഡ്മിഷന് എടുക്കാനെത്തിയ യുവതിയോട് സ്കൂള്‍ അധികൃതര്‍ ഹിജാബ് അഴിക്കാന്‍ പറഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി തമിഴ്നാട് വിദ്യാഭ്യാസമന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി.
സംഭവം നിര്‍ഭാഗ്യകരമാണെന്നും, അങ്ങനെ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് യുവതി പോലീസില്‍ പരാതിപ്പെട്ടതോടെയാണ്, സംഭവം പുറംലോകം അറിഞ്ഞത്.
‘ഇത് നിര്‍ഭാഗ്യകരമാണ്. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. വ്യാഴാഴ്ച സ്കൂളില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. യുവതിയുടെ പരാതി സത്യമെന്ന് തെളിഞ്ഞാല്‍, സ്കൂള്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അന്വേഷണം ആരംഭിച്ച പോലീസിന്റെ റിപ്പോര്‍ട്ടിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്’, മന്ത്രി പറഞ്ഞു.
അതേസമയം, വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 4 വയസുള്ള മകന് അഡ്മിഷന് എടുക്കാനായി ഈസ്റ്റ് താംബരത്തെ പ്രൈവറ്റ് സ്കൂളില്‍ എത്തിയ ആഷിഖ് മീരാനും ഭാര്യയ്ക്കുമാണ് സ്കൂള്‍ അധികാരികളില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ തന്നോട് ഹിജാബ് അഴിച്ച് വെച്ച് സ്കൂളിലേക്ക് കയറാന്‍ ആവശ്യപ്പെട്ടുവെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
ഇവരുടെ പരാതിയില്‍ ചെന്നൈയിലെ സെലൈയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തിനിന്ന സമയം തമിഴ്നാട്ടില്‍ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍, തമിഴ്നാട്ടില്‍ ഇതാദ്യമായാണ് ഹിജാബ് അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഒരു വിദ്യാഭ്യാസ സ്ഥാപനം രംഗത്ത് വരുന്നത്. സ്കൂള്‍ അധികൃതരുടെ നടപടി സംസ്ഥാന സര്‍ക്കാരിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും അസ്വസ്ഥമാക്കുന്നുണ്ട്.