ചെന്നൈ :സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ സ്കൂളുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ആദ്യ ഘട്ടമായി പെൺകുട്ടികളുടെ സ്കൂളുകളിൽ ആയിരിക്കും ഇതു നടപ്പാക്കുക.സംസ്ഥാനത്തു കുറ്റകൃത്യ നിരക്ക് വർധിച്ച സാഹചര്യത്തിലാണു വിദ്യാർഥികളുടെ സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം.
ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു തുടങ്ങുമെന്നു മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി പറഞ്ഞു. സ്വകാര്യ സ്കൂളുകൾ അമിത ഫീസ് ഈടാക്കുന്നതായി ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അത്തരം സ്കൂളുകൾക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ്
ഭാവിയെക്കുറിച്ചു വിദ്യാർഥികൾക്കു കൃത്യമായ ദിശാബോധം നൽകുന്നതിനായി സർക്കാർ സ്കൂളുകളിലെ 9-12 ക്ലാസ് വിദ്യാർഥികൾക്കു കരിയർ ഗൈഡൻസ് ക്ലാസ് നൽകും. സർക്കാർ സ്കൂൾ വിദ്യാർഥികൾക്കുള്ള കരിയർ സംബന്ധമായ മാർഗനിർദേശങ്ങൾ ആദ്യമായാണു പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്.
എസ്സിഇആർ ടിക്കാണു നടത്തിപ്പു ചുമതല. 90 ശതമാനം വിദ്യാർഥികൾക്കും മെഡിക്കൽ, എൻജിനീയറിങ്, പോളിടെക്നിക്, നിയമം തുടങ്ങിയ മേഖലകളെക്കുറിച്ചു മാത്രമാണ് അറിവുള്ളതെന്നും മറ്റു സാധ്യതകൾ കൂടി വിദ്യാർഥികൾക്കു മുൻപിൽ തുറന്നിടുകയാണു പദ്ധതിയുടെ ലക്ഷ്യമെന്നും വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.