ചെന്നൈ:വാരാന്ത്യത്തിൽ തിരക്കു കണക്കിലെടുത്ത് കോയപട് ബസ് സ്റ്റാൻഡിൽ നിന്ന് പുതുതായി 325 ദീർഘദൂര ബസുകൾ കൂടി സർവീസ് നടത്താൻ തീരുമാനം.പ്രതിദിനം രണ്ടായിരത്തോളം സർക്കാർ ബസുകളാണ് ചെന്നൈ മൊഫ്യൂസിൽ ബസ് ടെർമിനസിൽ (സിഎംബിടി) നിന്ന് ദീർഘദൂര സർവീസുകൾ നടത്തുന്നത്.ഒരു ലക്ഷത്തിലേറെ യാത്രക്കാർ ഇവയെ ആശ്രയിക്കുന്നതായാണു കണക്കുകൾ.
സംസ്ഥാനത്തിന്റെ തെക്കൻ മേഖലകളിലേക്കുള്ള യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്നത്ബസുകളെയാണ്.വേനലവധി അവസാനിക്കാറായതോടെ യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്.മണിക്കൂറുകൾ കാത്തു നിന്നിട്ടും ബസ് ലഭിക്കാത്തതിനെ തുടർന്ന്കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാർ പ്രതിഷേധിച്ചിരുന്നു. ആവശ്യത്തിനു ട്രെയിൻ സർവീസുകൾ ഇല്ലാത്തതും യാത്രക്കാരുടെ എണ്ണം കുടാൻ കാരണമായി.
അമിത യാത്രാക്കൂലിയെന്ന് പരാതി
നഗരത്തിൽ നിന്നു പുറപ്പെടുന്ന ദീർഘദൂര സ്വകാര്യ ബസുകൾ യാത്രക്കാരിൽ നിന്ന് അമിത യാത്രാക്കൂലി ഈടാക്കുന്നതായി പരാതി. വേനലവധിയും ഉത്സവാഘോഷങ്ങളുംപ്രമാണിച്ച് ഒട്ടേറെ ആളുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്ന സമയത്ത് സ്വകാര്യ ബസുകളുടെ നിരക്കു വർധന തിരിച്ചടിയാണ്.
പതിവിലും ഇരട്ടിയോളമാണ് ഇവർ ഈടാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു. എസി ബസുകൾ മധുരയ്ക്കും കോയമ്പത്തൂരിനും 2500 രൂപ വരെയാണ് ഈടാക്കുന്നത്. തിരുനെൽവേലിക്ക് 2800 രൂപ വരെ ഈടാക്കുന്നുണ്ട്. സർക്കാർ ബസുകളുടെ എണ്ണക്കുറവും സൗകര്യക്കുറവുമാണു സ്വകാര്യ ബസുകളെ ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നത്. ഈ അവസ്ഥയെ ചൂഷണം ചെയ്യുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി എടുക്കണമെന്നും കൃത്യമായ നിരക്കുകൾ നിശ്ചയിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.