ചെന്നൈ • ബസിടിച്ചു തകർന്നു വീണ കൂറ്റൻ ദിശാ ബോർഡിന് അടിയിൽപെട്ട് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു . തൊണ്ടയാർ പെട്ടിൽ താമസിച്ചിരുന്ന പുതുക്കോട്ട സ്വദേശി ഷൺമുഖ സുന്ദരമാണ് (30) റോയപ്പെട്ട ഗവ. ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്.
മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കുടുംബത്തിന് 3 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും ഗതാഗത വകുപ്പിൽ നിന്ന് ഒരു ലക്ഷം രൂപയുമാണ് നൽകുക. ഷൺമുഖസുന്ദരം യാത്ര ചെയ്ത സ്കൂട്ടറും ഭാരം കയറ്റിയ വാനും ഒരു ഓട്ടോറിക്ഷയും ബോർഡിന്റെ അടിയിൽ പെട്ടിരുന്നു.
പരുക്കേറ്റ് വാൻ ഡ്രൈവർ സത്യനാരായണന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.ആലന്തൂർ മെട്രോ സ്റ്റേഷനു സമീപം റോഡിനു കുറുകെ വലിയ ഇരുമ്പു തൂണിൽ ഉറപ്പിച്ചിരുന്ന പടുകൂറ്റൻ ബോർഡാണ് എംടിസി ബസ് ഇടിച്ചതിനെ തുടർന്ന് മറ്റ് വാഹനങ്ങളുടെ മുകളിലേക്കു വീണത്. സംഭവത്തിൽ ഗതാഗത വകുപ്പും പൊതു മരാമത്തു വകുപ്പും അന്വേഷണം നടത്തും. കേസെടുത്ത പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീണത് വമ്പൻ ഇരുമ്പ് ചട്ടകൂട്
ഓവർഹെഡ് കാന്റിലിവർ സെൻസർ ബോർഡ് ഗണത്തിൽ പെടുന്ന ഭീമൻ ഇരു ചട്ടക്കൂടാണിത്. ആഴത്തിൽ അടിത്തറയിട്ട് തുണിൽ ഉറപ്പിച്ച് ഇത്തരം ബോർഡുകൾ വാഹനങ്ങൾ ഇടിച്ചാൽ പോലും തകരാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു.ബോർഡിനെ തൂണുമായി ഉറപ്പിച്ചു നിർത്തുന്ന ബോൾട്ടുകൾ ഇളകിയതോ, കാലപ്പഴക്കത്തിൽ തുരുമ്പെടുത്തതോ ആകാം ഇത് മറിഞ്ഞു വീഴാനുള്ള കാരണമെന്നാണ് വിലയിരുത്തൽ.