ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്സ് (എയിംസ്) സംഘത്തിന്റെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതിനെ ചൊല്ലി വിവാദം.കമ്മിഷൻ മുഖാന്തരം സർക്കാരിനു സമർപ്പിക്കേണ്ട റിപ്പോർട്ട് എങ്ങനെ പുറത്തായെന്ന് മുതിർന്ന നേതാവും എടപ്പാടി പളനി സാമി പക്ഷക്കാരനുമായ ഡി.ജയകുമാർ ചോദിച്ചു.ആറുമുഖസാമി കമ്മിഷൻ സർക്കാരിനു സമർപ്പിക്കുന്ന റിപ്പോർട്ടാണ് അന്തിമമെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വിശ്വസനീയമല്ലെന്നും ഒ.പ നീർസെൽവം പക്ഷത്തുള്ള പുകഴേന്തി പറഞ്ഞു.
ജയലളിതയ്ക്ക്അപ്പോളോ ആശുപത്രിയിൽ നൽകിയ ചികിത്സയിൽ തെറ്റുകളോ പിഴവുകളോ ഇല്ലെന്നും വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കുള്ള കൃത്യമായ ചികിത്സയാണു നൽകിയതെന്നുമാണ് കഴിഞ്ഞ ദിവസം പുറത്തായ എയിംസ് സംഘത്തിന്റെ റിപ്പോർട്ടിലുള്ളത്.
ഹൃദ്രോഗ വിദഗ്ധൻ ഡോ. സന്ദീപ് സേഥിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ ആശുപത്രിയിൽ നൽകിയ ചികിത്സയെക്കുറിച്ചുള്ള കാര്യങ്ങൾ പഠിച്ചത്.ജയലളിതയുടെ മരണ കാരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖസാമി കമ്മിഷനെ സഹായിക്കുന്നതിനായി സുപ്രീം കോടതിയുടെ നിർദേശ പ്രകാരം 2021 നവംബർ 30ന് ആണ് എയിംസ് സംഘത്തെ നിയോഗിച്ചത്.