കോയമ്പത്തൂർ • ഓൺലൈൻ പണമിടപാട് സ്ഥാപനം നടത്തി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ സ്ഥാപന ഡയറക്ടർമാർക്ക് തമിഴ്നാട് പ്രൊട്ടക്ഷൻ ഓഫ് ഇന്ററസ്റ്റ്സ് ഓഫ് ഡിപ്പോസിറ്റേഴ്സ് (ടിഎൻപിഐ (ഡി) പ്രത്യേക കോടതി 27 വർഷം കഠിന തടവും 171 കോടിയിലധികം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുപ്പൂരിലെ പാസി ഫോറക്സ് ട്രേഡിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റ്ട് ഡയറക്ടർമാരായ മോഹൻരാജ്, കമലവള്ളി എന്നിവരെയാണു ശിക്ഷിച്ചത്.
മോഹൻരാജിന്റെ അച്ഛനും കേസിലെ മുഖ്യ പ്രതികളിലൊരാളുമായ കതിരവൻ നേരത്തേ മരിച്ചിരുന്നു.2011ൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 58,571 നിക്ഷേപകരിൽ നിന്ന് 930 കോടി രൂപ തട്ടി യെടുത്തതായി കേസ് അന്വേഷിച്ച സിബിഐ കണ്ടെത്തിയിരുന്നു.
2013 ഫെബ്രുവരി 27ന് ബിഐ കോടതിയിൽ അന്തിമ കുറ്റപത്രം നൽകി. വിചാരണ പൂർത്തിയായി വിധി പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകർക്കു പണം തിരിച്ചു നൽകാൻ തയാറാണെന്നറിയിച്ചു. വിധി പ്രഖ്യാപനം മാറ്റി വയ്ക്കാൻ മോഹൻ രാജ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്നു വിധി പ്രഖ്യാപനം.
താൽക്കാലികമായി മാറ്റിവയ്ക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി നിർദേശിച്ചു. ഇതിനെ എതിർത്തു സിബിഐ ഹർജി നൽകി. ഹർജികൾ പരിഗണിച്ച കോടതി, വിധി പ്രഖ്യാപിക്കുന്നതിലെ ഇടക്കാല നിരോധനം കഴിഞ്ഞ അഞ്ചിനു നീക്കി.ഹൈക്കോടതി നിർദേശത്തിന്റെ പകർപ്പ് കഴിഞ്ഞ പത്തിനു സിബിഐ കോടതിയിൽ ഹാജരാക്കി.
തുടർന്ന് 22ന് വിധി പ്രഖ്യാപിക്കുമെന്നു കോടതി അറിയിച്ചപ്പോൾ നിക്ഷേപകർക്കു പണം തിരിച്ചു നൽകാൻ മോഹൻ രാജ് കൂടുതൽ സമയം ആവശ്യപ്പെട്ടതിനാൽ വിധി പറയുന്നത് ഇന്നലേക്കു മാറ്റിയിരുന്നു. സ്ഥാപനത്തിൽ പണം നിക്ഷേപിച്ചവരിൽ 1,042 പേരെയാണു സിബിഐ കോടതിയിൽ ഹാജരാക്കിയത്.