തിരുപ്പൂർ: അവിനാശി റോഡ് തിരുമുരുകൻ പൂണ്ടി രാക്കിയ പാളയത്ത് മൂന്നു കുട്ടികൾ ഭക്ഷ്യവിഷ ബാധയേറ്റു മരിച്ച സംഭവത്തിൽ കുട്ടികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു രണ്ടു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു.
ഭക്ഷ്യവിഷബാധയുണ്ടായ ശ്രീ വിവേകാനന്ദ സേവാലയത്തിൽ സാമൂഹിക ക്ഷേമ മന്ത്രി പി.ഗീത ജിവൻ, വാർത്താവിതരണ മന്ത്രി എ.പി.സ്വാമിനാഥൻ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.മണിവാസൻ, സാമൂഹിക സുരക്ഷാ വകുപ്പ്ഡയറക്ടർ എസ്.വളർമതി, കലക്ടർ എസ്.വിനീത് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.
സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾളെ മന്ത്രിമാരടങ്ങുന്ന സംഘം സന്ദർശിച്ചു.കുട്ടികൾ തങ്ങിയിരുന്ന സേവാലയത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പരിമിതമായ സൗകര്യങ്ങളോട് കൂടിയ സ്ഥല ത്താണ് കുട്ടികളെ പാർപ്പിച്ചിരുന്നത്. രാത്രി കാലങ്ങളിൽ സുരക്ഷ ഉറപ്പാക്കാനായി ജീവനക്കാർ ഉണ്ടായിരുന്നില്ല.
സംഭവം നടക്കുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ഇവിടെ താമസിക്കുന്ന കുട്ടികൾക്ക് പനിയുണ്ടായിരുന്നെങ്കിലും ആവശ്യമായ ചികിത്സ ലഭ്യമാക്കിയിരുന്നില്ല തുടങ്ങിയ ക്രമക്കേട് കണ്ടെത്തിയ വിവേകാനന്ദ സ്വകാര്യ സേവാലയത്തിന്റെ പ്രവർത്തനം നിർത്തിവച്ചുകൊണ്ട് ഇവിടെ തങ്ങിയിരുന്ന കുട്ടികളെ ഈറോഡിലുള്ള സർക്കാർ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റും സ്ഥാപനം അടച്ചുപൂട്ടാൻ ഉദ്യോഗസ്ഥർ ഉത്തരവിട്ടതോടെ നടത്തിപ്പുകാർ ഒക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളും പാർട്ടിക രംഗത്തെത്തി.