ചെന്നൈ: തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിന് സമീപം പെരിയാത്തുകോംബെ നദിയില്‍ കുളിക്കാനിറങ്ങിയ നവ ദമ്പതികൾ ഉള്‍പ്പെടെ മൂന്നുപേർ മുങ്ങി മരിച്ചു. സുബ്ബരാജ് നഗര്‍ പുതുകോളനിയിലെ രാജ (30) ഇയാളുടെ ഭാര്യ കാവ്യ (20), സഞ്ജയ്(24) എന്നിവരാണ് മരിച്ചത്. ഒരു മാസം മുന്‍പായിരുന്നു രാജയുടെയും കാവ്യയുടെയും വിവാഹം. സഞ്ജയുടെ വീട്ടില്‍ വിവാഹ സത്കാരത്തിനെത്തിയതായിരുന്നു രാജയും കാവ്യയും.
സഞ്ജയ്ക്കും മറ്റൊരു ബന്ധുവായ പ്രണവിനുമൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. രാജയും കാവ്യയും പാറയില്‍ കാല് വഴുതി വീണു. ഇവരെ രക്ഷിപെടുത്താൻ ശ്രമിക്കുമ്പോഴാണ് സഞ്ജയ് അപകടത്തില്‍ പെട്ടത്. മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്ത് തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ലണ്ടനിലായിരുന്ന സഞ്ജയ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്.
അതേസമയം, കണ്ണൂർ കൂത്തുപറമ്പിനടുത്ത് തൃക്കണ്ണാപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ച ദുഖകരമായ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. ശ്രീനാരായണ വായനശാലക്ക് മുന്നിലെ കുളത്തിൽ സഹപാഠികൾക്കൊപ്പം കുളിക്കാനിറങ്ങിയ നിദാൽ ആണ് മരിച്ചത്. നാട്ടുകാരെത്തി നിദാലിനെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 14 വയസായിരുന്നു. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇതിനിടെ വട്ടിയൂര്‍ക്കാവ് കരമനയാറ്റിൽ മീൻപിടിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികൾ ഒഴുക്കിൽപ്പെട്ടു. മേലേകടവ് ഭാഗത്ത് ഇറങ്ങിയ പട്ടം സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി നിരഞ്ജൻ, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിബിത്ത് എന്നിവരെയാണ് കാണാതായത്. മീൻപിടിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ടെന്നാണ് വിവരം. മൂന്നാംമൂട്, പാപ്പാട് സ്വദേശികളാണ് ജിബിത്തും നിരഞ്ജനും. പ്രദേശത്ത് ഫയര്‍ഫോഴ്സും മുങ്ങൽ വിദഗ്ധരുടെ സംഘവും ചേര്‍ന്ന് തെരച്ചിൽ നടത്തി. എന്നാല്‍ ശക്തമായ അടിയൊഴുക്കുള്ളതിനാൽ രാത്രി എട്ടരയോടെ തെരച്ചില്‍ അവസാനിപ്പിച്ചു.