ചെന്നൈ: വന്‍ മാറ്റത്തിന് തയ്യാറെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ റെയില്‍വേ കടന്ന് പോകുന്നത്. ഒരു കാലത്ത് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ പൊതുമേഖലാ സ്ഥാപനം ഇന്ന് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കുന്ന രാജ്യത്തിന്റെ ജീവനാഡിയായ റെയില്‍വേയുടെ മുഖം മാറ്റുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് സെമിഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസാണ്. തദ്ദേശീയമായി രൂപകല്‍പ്പന ചെയ്തിറക്കുന്ന വന്ദേ ഭാരത് നിലവില്‍ നാലെണ്ണമാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) വന്ദേ ഭാരത് എക്പ്രസ് ജന്മമെടുക്കുന്നത്. ചെന്നൈയിലെ വ്യാവസായിക കേന്ദ്രമായ പെരമ്ബൂരിലാണ് കോച്ച് നിര്‍മ്മാണ ഫാക്ടറി സ്ഥിതിചെയ്യുന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റേതുള്പ്പടെ പ്രതിവര്‍ഷം 4,000 കോച്ചുകള്‍ ഇവിടെ നിര്‍മ്മിക്കുന്നു.
2023 ഓഗസ്റ്റ് 15 നകം 75 വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്ത് തലങ്ങും വിലങ്ങും ഓടണമെന്ന വാശിയിലാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം. ഇതിനായുള്ള നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ സമയപരിധിക്കുള്ളില്‍ ഇത്രയും ട്രെയിനുകള്‍ക്ക് ആവശ്യമായ ബോഗികള്‍ നിര്‍മ്മിക്കുക എന്ന ഭാരിച്ച ചുമതലയാണ് പെരമ്ബൂര്‍ കോച്ച് നിര്‍മ്മാണ ഫാക്ടറിക്കുള്ളത്. ഇതിനായി 24മണിക്കൂറും ഇവിടെ ഫാക്ടറികള്‍ സജീവമാണ്. 2018ലാണ് ഇവിടെ നിന്നും ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ പുറത്തിറങ്ങിയത്. പിന്നീട് ഒന്നിന് പുറകേ ഒന്നായി മൂന്നെണ്ണം കൂടി ഇറങ്ങി. ന്യൂഡല്‍ഹി-വാരണാസി, ന്യൂഡല്‍ഹി-കത്ര, ഗാന്ധിനഗര്‍- മുംബയ്, ഉനയില്‍-ന്യൂഡല്‍ഹി എന്നീ റൂട്ടുകളിലാണ് നാല് വന്ദേ ഭാരത് എക്സ്പ്രസുകള്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ആദ്യകാലത്ത് ട്രെയിന്‍ 18 എന്നപേരായിരുന്നു നല്‍കിയിരുന്നത്. അടുത്ത വര്‍ഷം മുതല്‍ പ്രതിമാസം മൂന്ന് മുതല്‍ നാല് ട്രെയിന്‍ വരെ പുറത്തിറക്കാനാവുമെന്ന് ഒരു ദേശീയ മാദ്ധ്യമത്തിനോട് റെയില്‍വേ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
ഒരു ട്രയിനിന്റെ ഫ്രെയിം തയ്യാറാക്കിയ ശേഷമാണ് ബോഗിയുടെ ബോഡി നിര്‍മ്മാണത്തിലേക്ക് കടക്കുന്നത്. ഇതിനെല്ലാമായി എട്ട് ആഴ്ചയില്‍ കൂടുതല്‍ കഠിനമായ ജോലി ആവശ്യമാണ്. അണ്ടര്ഫ്രെയിമിലാണ് ബാറ്ററി ബോക്സുകള്‍, ബയോ ടോയ്ലറ്റ് ടാങ്കുകള്‍ തുടങ്ങിയവ ഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലാണ് വന്ദേ ഭാരതിന് ആവശ്യമുള്ള പാര്‍ട്സുകള്‍ നിര്‍മ്മിക്കുന്നത്. പിന്നീട് ഇവ ചെന്നൈയില്‍ എത്തിച്ച് കൂട്ടിയോജിപ്പിക്കുന്നു. ഒരു ട്രെയിനിന്റെ പെയിന്റിംഗിന് മാത്രം അഞ്ച് മുതല്‍ ഏഴ് ദിവസം വരെ എടുക്കും. ഇതിന് ശേഷമാണ് ഫര്‍ണിഷിംഗ് ഫാക്ടറിയലേക്ക് കൊണ്ടുവരുന്നത്. ഇവിടെ വച്ച് ഫ്ളോറിങ്ങ് ഉള്‍പ്പെടെയുള്ള എല്ലാ ഫര്‍ണിഷിംഗുകളും നടത്തും. ഇതിനായുള്ള വസ്തുക്കള്‍ മദ്ധ്യപ്രദേശില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് എത്തുന്നത്.
വന്ദേ ഭാരത് ട്രെയിനിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന 80-85 ശതമാനം ഘടകങ്ങളും തദ്ദേശീയമായി നിര്‍മ്മിക്കപ്പെട്ടതാണ്. ചക്രങ്ങളും ചിപ്പുകള്‍ പോലുള്ള ഇലക്ട്രോണിക് ഭാഗങ്ങളുമാണ് ഇറക്കുമതി ചെയ്ത പ്രധാന ഘടകങ്ങള്‍. ചെന്നൈയിലെ ഫാക്ടറിയില്‍ 9,086 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ പത്ത് ശതമാനത്തോളം ജീവനക്കാര്‍ സ്ത്രീകളാണ്.
അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങിയ വന്ദേ ഭാരത് യാത്ര വിമാനയാത്രയ്ക്ക് തുല്യമായ അനുഭൂതിയാവും യാത്രക്കാരന് സമ്മാനിക്കുക. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകള്‍, റിവോള്‍വിംഗ് സീറ്റുകള്‍, വൈഫൈ ബയോവാക്വം ടോയ്ലറ്റുകള്, ആന്റികൊളിഷന്‍ ഉപകരണങ്ങള്‍ എന്നിവ ഇതിലുണ്ട്. 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ട്രാക്കില്‍ അലഞ്ഞു തിരിയുന്ന നാല്‍ക്കാലികളാണ്. നിരവധി അപകടങ്ങളാണ് ഇത് മൂലമുണ്ടായത്. സുരക്ഷാ ഭീഷണി കണക്കാക്കി നിലവില്‍ 130 കിലോമീറ്റര്‍ സ്പീഡാണ് ശരാശരി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. 16 കോച്ചുകളാണ് ഒരു ട്രെയിനിലുള്ളത്.
കേരളത്തിനും ഉടന്‍ ലഭിക്കും വന്ദേഭാരത്
വിമാനത്തിലെപ്പോലെ യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുകഴ്ത്തിയ, 160 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി കേരളത്തിന് അനുവദിച്ചേക്കും. ദക്ഷണിറെയില്‍വേയ്ക്ക് ആദ്യമായി ലഭിച്ച ട്രെയിന്‍ ചെന്നൈ ബാംഗ്ലൂര്‍ മൈസൂര്‍ റൂട്ടില്‍ നവംബര്‍ പത്തുമുതല്‍ ഓടിത്തുടങ്ങും. ചെന്നൈ, ബംഗളുരു നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സര്‍വീസുകള്‍ക്ക് സാദ്ധ്യതയുണ്ട്. ചെന്നൈയില്‍ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ ട്രെയിന്‍ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെട്ടാല്‍ തിരുവനന്തപുരത്തിന്റെ അയല്പക്കത്തേക്കും ഒരു വന്ദേഭാരത് എത്തും. പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ ഈ ട്രെയിന്‍ തിരുവനന്തപുരത്തേക്ക് നീട്ടാനുമിടയുണ്ട്. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയിലും 44 ട്രെയിനുകള്‍ നിര്‍മ്മാണത്തിലാണ്.
സംസ്ഥാനം ഒരു രൂപ പോലും മുടക്കാതെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകള്‍ വരുന്നത്. മൂന്നുവര്‍ഷത്തിനകം 400ട്രെയിനുകള്‍ ഓടിക്കുമെന്നാണ് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ച കൊണ്ട് 75വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഇതുവരെ നാല് ട്രെയിനുകളേ ഓടിത്തുടങ്ങിയിട്ടുള്ളൂ. ന്യൂഡല്‍ഹി വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സര്‍വീസ്. ന്യൂഡല്‍ഹി ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, ഗാന്ധിനഗര്‍ മുംബയ്, ഹിമാചല്‍ പ്രദേശിലെ ഊന ഡല്‍ഹി ട്രെയിനുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. ചെന്നൈ ബാംഗ്ലൂര്‍ മൈസൂര്‍ റൂട്ടില്‍ അഞ്ചാമത്തെ വന്ദേഭാരതാണ് വരുന്നത്. ചെന്നൈഎറണാകുളം, മംഗളുരുതിരുവനന്തപുരം, എറണാകുളം ബംഗളുരു റൂട്ടുകളില്‍ വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.