തമിഴ്‌നാട് : ധര്‍മപുരി മേഖലയില്‍ ആറുവയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനേഴുകാരനെ പിടികൂടി. കൃഷ്‌ണപുരം സ്വദേശിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. ധര്‍മപുരിയിലെ കൃഷ്‌ണപുരത്തിനടുത്ത് പുംധിക്കരൈ പഞ്ചായത്തിന് കീഴിലുള്ള കാട്ടാമ്ബട്ടി ഗ്രാമത്തിലാണ് സംഭവം. കുട്ടിയെ കഴിഞ്ഞ 16-ാം തിയതി മുതല്‍ കാണാതായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 17കാരനെ പൊലീസ് പിടികൂടിയത്. പ്രതിയായ കുട്ടിയും ആറുവയസുകാരനും ഒരുമിച്ച് കളിക്കുന്നത് പതിവായിരുന്നു. തുടര്‍ന്ന് 17കാരനെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
സംഭവം ഇങ്ങനെ : കുട്ടി സ്ഥിരമായി വീടിന് സമീപത്തെ താമസക്കാരനായ 17കാരനുമായി കളിക്കാൻ പോകുമായിരുന്നു. സംഭവ ദിവസവും കുട്ടി പ്രതിയോടൊപ്പം കളിക്കാൻ പോയി. എന്നാല്‍ പ്രതി കുട്ടിയെ കാട്ടാമ്ബട്ടിക്ക് സമീപം അരുന്തതിയാര്‍ കോളനിയില്‍ ഉപയോഗിക്കാതെ കിടന്നിരുന്ന അപ്പര്‍ റിസര്‍വോയര്‍ ടാങ്കിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെവച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന് കുട്ടിയുടെ കൈയും കാലും കെട്ടി വാട്ടര്‍ടാങ്കില്‍ മുക്കിക്കൊല്ലുകയുമായിരുന്നു. പീഡന വിവരം കുട്ടി പുറത്തുപറയുമെന്ന ഭയത്തിലാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത്.
തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ധര്‍മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കുട്ടിയുടെ മാതാപിതാക്കള്‍ വിസമ്മതിച്ചു. 17കാരൻ ഒറ്റയ്‌ക്ക് കുട്ടിയെ കൊലപ്പെടുത്തില്ലെന്നും സംഭവത്തില്‍ മറ്റാര്‍ക്കൊക്കെയോ പങ്കുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ പങ്കുള്ള എല്ലാവരെയും പിടികൂടണമെന്നാവശ്യപ്പെട്ട് ധര്‍മപുരി-തിരുപ്പത്തൂര്‍ മെയിൻ റോഡിലെ കൃഷ്‌ണപുരം പൊലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
ധര്‍മപുരി ജില്ല പൊലീസ് സൂപ്രണ്ട് എൻ സ്റ്റീഫൻ ജെസുബത്തം, പാപ്പാരെട്ടിപ്പട്ടി എംഎല്‍എ ഗോവിന്ദസ്വാമി എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാല്‍, ‘ഈ കൊലപാതകം പ്രതി ഒറ്റയ്‌ക്ക് ചെയ്‌തതല്ല, മറ്റാര്‍ക്കോ ഇതില്‍ പങ്കുണ്ട്. അതിനാല്‍ കൃത്യമായ അന്വേഷണം നടത്തി അവര്‍ക്കെതിരെ നടപടിയെടുക്കണം’ എന്നാണ് സമരക്കാര്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് സമരക്കാരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ്‌പിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തി. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങാമെന്ന് ബന്ധുക്കള്‍ സമ്മതിക്കുകയായിരുന്നു.