ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് തുറക്കാൻ സുപ്രീംകോടതി അനുമതി നൽകി.

ഓക്സിജൻ ഉത്പാദനം അനുവദിക്കും. അഞ്ചംഗ മേൽനോട്ട സമിതിയുടെ നേതൃത്വത്തിലായിരിക്കും പ്ലാന്റ് തുറക്കുക. 1050 മെട്രിക് ടൺ ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയുമെന്നും എന്നാൽ പ്രതിഷേധം ഭയന്ന് അനുമതി നൽകുന്നില്ലെന്നും ചൂണ്ടികാട്ടി വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ പ്ലാന്റ് തുറക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചിരുന്നു. പാരിസ്ഥിതിക പ്രശ്നവും പ്രതിഷേധവും കണക്കിലെടുത്ത് 2018-ലാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടിയത്. സ്റ്റെർലൈറ്റ്
വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. കൊവിഡിന്റെ മറവിൽ പ്ലാന്റ് തുറക്കാനുള്ള ഗൂഡനീക്കമെന്നാണ് സമരസമിതിയുടെ ആരോപണം.