
ചെന്നൈ: ദീപാവലിക്കാലത്തു 1,000 – കോടിയുടെ വരുമാനം ലക്ഷ്യമിട്ടു തമിഴ്നാട് സർക്കാർ മദ്യവിതരണ സംവിധാനമായ ടാസ്മാക്. ഈ മാസം 3 മുതൽ 7 വരെ പ്രതിദിനം 250 കോടിയുടെ വരുമാനം ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ വർഷം ദീപാവലി സമയത്ത് 456 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ വർഷം ടാസ്മാക് വിൽപനയെ കോവിഡ് പ്രതിസന്ധി കാര്യമായി ബാധിച്ചിരുന്നു. മദ്യവില്പനശാലകളോട് ചേർന്നുള്ള 272 ബാറുകൾ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. അതോടെ ബാറുകളിലെ വില്പനയും വർധിക്കുമെന്നാണ് വിലയിരുത്തൽ.

ടാസ്മാക് കടകളോട് അനുബന്ധിച്ച് ബാറുകൾ നടത്തുന്നവർക്കുള്ള കരാർ ഡിസംബർ വരെ നീട്ടിയിരിക്കുകയാണ് ടാസ്മാക്. കടകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ നിന്ന് ഭക്ഷണസാധനങ്ങൾ വിൽക്കുന്നതിനും ഒഴിഞ്ഞ കുപ്പികൾ ശേഖരിക്കുന്നതിനുമാണു കരാർ. ഈ ആഴ്ച ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും കനത്തമഴ പ്രവചിച്ചിട്ടുണ്ടെങ്കിലും മദ്യ വിൽപന തടസപ്പെടില്ല. വില്ലുപുരം, വിരുദുനഗർ, ചെന്നൈ, തിരുനെൽവേലി ജില്ലകളിൽ നിന്നാണു കൂടുതൽ വിൽപന പ്രതീക്ഷിക്കുന്നത്.