
ചെന്നൈ : കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കകെടുതി നേരിടുന്ന ചെന്നൈയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പോലീസ് ഉദ്യോഗസ്ഥക്ക് അഭിനന്ദന പ്രവാഹം. അബോധാവസ്ഥയിലായ ഒരു യുവാവിനെ തോളിലേറ്റി കുറച്ചുദൂരം നടന്ന ശേഷം ഓട്ടോറിക്ഷയിൽ കയറ്റുന്ന വനിതാ ഇൻസ്പെക്ടറുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ടി പി ചത്രം മേഖലയിൽ സെമിത്തേരിക്ക് സമീപത്ത് വച്ചായിരുന്നു രക്ഷാപ്രവർത്തനം.
അബോധാവസ്ഥയിലായ യുവാവിനെ തോളിലേറ്റി ഇൻസ്പെക്ടർ നടന്നുനീങ്ങുന്നത് വീഡിയോയിൽ വ്യക്തമാണ്. ആശുപത്രിയിൽ ഉടനെ തന്നെ എത്തിക്കുന്നതിന് വാഹനം തേടി നടക്കുകയാണ് ഇൻസ്പെക്ടർ. ഒടുവിൽ ആശുപത്രിയിലേക്ക് ഒരു ഓട്ടോറിക്ഷയിൽ കയറ്റി വിടുന്നതാണ് വീഡിയോയിൽ ഉള്ളത്. സെമിത്തേരിക്ക് സമീപം 28 വയസുള്ള യുവാവിനെയാണ് അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തിയത്. ചെന്നൈയിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. 2015ലെ വെള്ളപ്പൊക്കത്തേക്കാൾ രൂക്ഷമാണ് ഇത്തവണ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിന്റെ അടിയിലായി. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ്, റെയിൽ, വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു.