
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കേരളത്തിൽ നാളെ മുതല്‍ ശനിയാഴ്ചവരെ ഒറ്റപ്പെട്ട കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ മുതല്‍ തമിഴ്നാട് തീരംവരെ ന്യൂനമര്‍ദ്ദ പാത്തി നിലവിലുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനകം ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ച് ശ്രീലങ്കയുടെയും തെക്കന്‍ തമിഴ്നാടിന്റെയും കരയില്‍ പ്രവേശിക്കും. അതിനാല്‍, കേരളത്തിൽ വിവിധ ജില്ലകളില്‍ ശനിയാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ ആറ് മുതല്‍ 11 സെന്റീമീറ്റര്‍ മഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. അറബികടലില്‍ കര്‍ണാടക തീരത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ മഴ പെയ്യും. ന്യൂനമര്‍ദ പാത്തി ന്യൂനമര്‍ദമായി മാറില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് ആണ് നല്കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
