തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: മുഖ്യമന്ത്രി എം.കെ സ്‌റ്രാലിന്‍ നടത്തിയ ദുബായ് യാത്രയ്‌ക്കെതിരെ പരിഹാസവുമായി എഐഡിഎംകെ. സ്‌റ്റാലിന്‍ നടത്തിയത് കുടുംബമൊത്തുളള ഉല്ലാസയാത്രയാണെന്ന് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. ജനങ്ങളുടെ കണ്ണില്‍ സ്‌റ്റാലിന്‍ നടത്തിയത് കുടുംബത്തെകൂട്ടിയുളള ഉല്ലാസയാത്രയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദേശരാജ്യങ്ങളിലെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ക്യാബിനറ്റ് അംഗങ്ങളെയും ഉള്‍പ്പെടുത്തി. അന്ന് പ്രതിപക്ഷനേതാവായിരുന്ന സ്‌റ്റാലിന്‍ എഐഡിഎംകെ പിക്‌നിക് ക്യാബിനറ്റ് എന്ന് കളിയാക്കി. എന്നാല്‍ ഇന്ന് സ്‌റ്റാലിന്‍ കുടുംബവുമൊത്താണ് വിദേശ സന്ദര്‍ശനത്തിന് പോകുന്നതെന്ന് എടപ്പാടി പളനിസ്വാമി പരിഹസിച്ചു.
ദുബായ് എക്‌സ്പോയില്‍ തമിഴ്‌നാട് പവലിയന്‍ സ്‌റ്രാലിന്‍ ഉദ്ഘാടനം ചെയ്‌തതിനെയും എടപ്പാടി പഴനിസ്വാമി പരിഹസിച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന മേളയില്‍ ഉദ്ഘാടനം നടത്തിയത് ദുബായ് സന്ദര്‍ശിക്കാനുളള മുഖ്യമന്ത്രിയുടെ കപടമായ പരിപാടി മാത്രമാണെന്നായിരുന്നു എഐഡിഎംകെ നേതാവിന്റെ വാദം.
എന്നാല്‍ സ്‌റ്റാലിന്‍ നടത്തിയ ദുബായ് സന്ദര്‍ശനം തമിഴ്‌നാട്ടിലേക്ക് നിക്ഷേപം കൊണ്ടുവരാനും ഒപ്പം യുഎഇയില്‍ ജോലിനോക്കുന്ന തമിഴ് വംശജര്‍ക്കും അവരുടെ കുടുംബത്തിനും ക്ഷേമത്തിന് വേണ്ടിയും കൂടിയാണെന്ന് ഡിഎംകെ നേതാവും സംസ്ഥാന വ്യവസായ മന്ത്രിയുമായ മനോ തങ്കരാജ് അഭിപ്രായപ്പെട്ടു. യുഎഇയില്‍ മുഖ്യമന്ത്രിയ്‌ക്ക് ലഭിച്ച ഗംഭീര സ്വീകരണം ഇതിന് തെളിവാണെന്നും അദ്ദേഹം വാദിച്ചു. മാര്‍ച്ച് 24 മുതല്‍ 29 വരെയാണ് സ്‌റ്രാലിന്റെ ദുബായ് സന്ദര്‍ശനം.
അതേസമയം മുഖ്യമന്ത്രിയ്‌ക്കും കുടുംബത്തിനും വിദേശനിക്ഷേപം നടത്താനാണ് യുഎഇ യാത്രയെന്ന് ആരോപണമുന്നയിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈയ്‌ക്ക് ഡിഎംകെ 100 കോടിയുടെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് നല്‍കി. രണ്ട് ദിവസത്തിനകം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് എഐഡിഎംകെയും വിഷയത്തില്‍ പ്രതികരിച്ചത്.