തമിഴ് നടന്‍ സൂര്യ നായകനാകുന്ന ‘വാടിവാസല്‍’ എന്ന ചിത്രത്തിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത സംഘത്തിനെതിരെ ചെന്നൈ തേനാംപേട്ട് പൊലിസ് കേസെടുത്ത് വിഷദമായ അന്വേഷണം പുരോഗമിക്കുകയാണ്.
സൂര്യ അഭിനയിക്കുന്ന വാടിവാസല്‍ സിനിമയില്‍ അഭിനയിക്കാനെന്ന വ്യാജ്യേനെ വാട്‌സ് അപ്പില്‍ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. പ്രമുഖ നിര്‍മാണ കമ്ബനിയായ ചെന്നൈയിലെ വി ക്രിയേഷൻസിന്‍റെ പേരിലായിരുന്നു പരസ്യം. രജിസ്‌ട്രേഷനായി രണ്ടായിരം രൂപയാണ് സംഘം വാങ്ങിയത്. പിന്നീട്, സിനിമയില്‍ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ തട്ടിയെടുത്തു.
അഭിനയിക്കാനായി വി ക്രിയേഷൻസിന്റെ ഓഫിസില്‍ എത്തിയപ്പോഴാണ് കബളിപ്പിയ്ക്കപ്പെട്ട വിവരം അറിഞ്ഞത്. വി ക്രിയേഷൻസിന്‍റെ ഡയറക്ടര്‍ ജഗദീശൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തേനാംപേട്ട് പൊലിസ് കേസെടുത്തത്.
പ്രമുഖ സംവിധായകന്‍ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂര്യ ഇരട്ട വേഷത്തിലാണ് എത്തുക. തമിഴ്നാട്ടിലെ ജല്ലിക്കെട്ട് പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.