
ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകട മരണം ഏറ്റവും കൂടുതൽ നടക്കുന്ന ഇന്ത്യൻ നഗരമെന്ന ദുഷ്പേര് ചെന്നൈയ്ക്ക്. രാജ്യത്തെ 53 മഹാനഗരങ്ങളിൽ ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവഹാനി സംഭവിച്ചത് ചെന്നൈയിലാണെന്നു ദേശീയ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
ദീപാവലിയോടനുബന്ധിച്ച് 443 കോടിയുടെ മദ്യം വിറ്റതിന്റെ കണക്കുകൾ പുറത്തു വന്നതിന്റെ പിന്നാലെയാണ് മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടങ്ങളുടെ കണക്കുകളും വെളിച്ചത്തു വരുന്നത്. ദീപാവലിയെ തുടർന്നുള്ള അവധി ദിനങ്ങളിലെ കച്ചവടം കൂടിയാകുമ്പോൾ ഇത്തവണത്തെ മദ്യ വിൽപനയിൽ നിന്ന് 1000 കോടിക്കടുത്ത് രൂപയുടെ വരുമാനമാണ് ടാസ്മാക് പ്രതീക്ഷിക്കുന്നത്.നഗത്തിൽ നടക്കുന്ന അപക ടങ്ങളിൽ നാലിലൊന്നിലും മദ്യത്തിന്റെയോ മറ്റേതെങ്കിലും ലഹരിമരുന്നിന്റെയൊ സ്വാധീനം ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതേസമയം, 2019നെ അപേക്ഷിച്ച് 2020ൽ മറ്റ് അപകടങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ പക്ഷം. രാജ്യത്തെ നഗരങ്ങളിൽ 2020ൽ ഉണ്ടായ മൊത്തം അപകടങ്ങളിൽ ചെന്നൈക്ക് രണ്ടാം സ്ഥാനവുമുണ്ട്. ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെ, മദ്യപിച്ച് വാഹനമോടിച്ചതിന് 11,077 കേസുകൾ ചെന്നെയിൽ മാത്രം പൊലീസ് റജിസ്റ്റർ ചെയ്തു.
