ചെന്നൈ • പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു പിന്നാലെ അനിഷ്ട സംഭവങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ 15 ദിവസത്തേക്കു പ്രകടനങ്ങളും പ്രതിഷേധ പരിപാടികളും ചെന്നൈയിൽ നിരോധിച്ചു.എൻഐഎ റെയ്ഡ്, പിഎ നിരോധനം തുടങ്ങിയവയ്ക്കു പിന്നാലെ വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങളും മറ്റും നടത്താനുള്ള അനുമതി തേടി പൊലിസിനെ സമീപിക്കുന്നതു വർധിച്ച ഈ സാഹചര്യത്തിലാണു ചെന്നൈ പൊലിസിന്റെ തീരുമാനം.വരുന്ന 15 രാത്രി 11 വരെയാണു നിരോധനം. തുടർന്ന് ആവശ്യമെങ്കിൽ നിരോധനം നീട്ടും.
ആർഎസ്എസ് അടക്കമുള്ള ചില സംഘടനകൾ റൂട്ട് മാർച്ചിനായി അനുമതി തേടിയെങ്കിലും സർക്കാർ നിഷേധിച്ചിരുന്നു.ഇന്നു മതസൗഹാർദ മനുഷ്യച്ചങ്ങല നടത്താനുള്ള വിസികെയുടെയും (വിടുതലൈ ചിരുതൈകൾ കക്ഷി) ഇടതുപാർട്ടികളുടെയും ശ്രമങ്ങളും ലക്ഷ്യം കണ്ടില്ല.ഇതിനു പകരമായി വരുന്ന 11നു മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നു വിസികെ അധ്യക്ഷൻ തിരുമാവളവൻ അറിയിച്ചിട്ടുണ്ട്. നവംബർ 6നു റൂട്ട് മാർച്ച് നടത്താനാണ് ആർഎസ്എസിനോടു മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.