
ഇന്ന് പുലർച്ചെ മുതൽ തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിൽ ശക്തമായ മഴ ആരംഭിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട് ജില്ലകളിൽ വ്യാഴാഴ്ച റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെത്തുടർന്ന് മഴയ്ക്കുള്ള തയ്യാറെടുപ്പും നിരീക്ഷണവും ശക്തമാക്കിയതായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ അറിയിച്ചു.അതേസമയം, കനത്ത മഴയെ തുടർന്ന് തേനി ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ ഗംഗാദീപ് സിംഗ് ബേദി പറഞ്ഞു. വെള്ളം വറ്റിക്കാൻ 684 മോട്ടോർ പമ്പുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പത്രക്കുറിപ്പിൽ പറയുന്നു. മുൻകരുതൽ നടപടിയായി ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ ബോട്ടുകൾ സെൻസിറ്റീവ് ഏരിയകളിൽ സ്ഥാപിച്ചിട്ടുണ്ടെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. തിരുവണ്ണാമലൈ, വില്ലുപുരം, കടലൂർ, ചെങ്കൽപട്ട്, തിരുപ്പത്തൂർ, വെല്ലൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സേലം, ധർമ്മപുരി, കൃഷ്ണഗിരി, കല്ലാക്കുറിച്ചി, പുതുച്ചേരി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ മറ്റ് ജില്ലകളിലും കാരക്കൽ മേഖലയിലും മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
