ചെന്നൈ : മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ തൊണ്ണൂറ്റെട്ടാം ജന്മവാർഷിക ദിനമായ ഇന്നു വേറിട്ട ആഘോഷ പരിപാടികളുമായി സംസ്ഥാന സർക്കാർ. കലൈജ്ഞരുടെ ജന്മദിനം സം സ്ഥാന ആഘോഷമായി കൊണ്ടാടുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചതിന്റെ ചുവടു പിടിച്ച് ഒട്ടേറെ പരിപാടികളാണ് ഇന്ന് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതി അനാഛാദനം ചെയ്ത കരുണാനിധിയുടെ 16 അടി പ്രതിമയ്ക്കു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രാവിലെ മാലയണിയിക്കും. ഓമന്തുരാർ മൾട്ടി സ്പെഷ്യൽറ്റി ആശുപ്രതി ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇന്ന് സംസ്ഥാന മൊട്ടാകെ ദ്രവീഡിയൻ മാതൃക സംബന്ധിച്ച ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കാൻ ഡിഎം കെ തീരുമാനിച്ചിട്ടുണ്ട്.
പുഷ്പമേള ഇന്ന് മുതൽ
കരുണാനിധിയുടെ ജന്മ വാർഷികത്തോട് അനുബന്ധിച്ച് ചെപ്പോക്ക് കലൈവണർ അരങ്ങത്തിൽ മൂന്നു ദിവസം നീളുന്ന പുഷ്പമേള ഇന്നു തുടങ്ങും. ഊട്ടി, കൊടൈക്കനാൽ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു കൊണ്ടു വന്ന 200ൽ അധികം പൂക്കളും ചെടികളുമാണു മേളയിലുള്ളത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. 5ന് അവസാനിക്കും.