ചെന്നൈ: തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കി.ചെന്നൈ ക്രോംപേട്ട് സ്വദേശികളായ ജഗദീശ്വരനും അച്ഛൻ സെല്‍വശേഖറുമാണ് ആത്മഹത്യ ചെയ്തത്. നീറ്റില്‍ രണ്ടാം തവണയും പരാജയപ്പെട്ടത്തോടെ മകൻ നിരാശയില്‍ ആയിരുന്നെന്നും, നീറ്റ് ഒഴിവാക്കാൻ എല്ലാവരും ഒന്നിച്ചു പൊരുതണമെന്നും സെല്‍വശേഖര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം സംഭാവത്തിന് പിന്നാലെ ഗവര്‍ണര്‍ ആര്.എൻ.രവിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്തെത്തി.
ഗവര്‍ണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമര്‍ശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.നീറ്റ് പരീക്ഷക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ അവതരിപ്പിച്ച ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ പ്രസ്താവന പരിഹാസ്യമാണെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി എം സുബ്രമണ്യൻ.
കുളം കലക്കി മീൻ പിടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിലാണെന്നും ഗവര്‍ണര്‍ക്കിനിയൊന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാജൻ കമ്മിറ്റി നീറ്റ് പരീക്ഷയുടെ പരിശീലന ക്ലാസുകള്‍ക്കുള്ള ഭാരിച്ച ചെലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാണെന്ന് കണ്ടെത്തിയിരുന്നു.
സാമൂഹിക നിതീ ഉറപ്പാക്കാനായാണ് കമ്മീഷന്റെ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി പുതിയ ബില്‍ തയ്യാറാക്കിയതെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കേന്ദ്ര നിയമത്തില്‍ വരുത്തുന്ന ഭേദഗതിയായതിനാല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. എൻഡിഎ സഖ്യകക്ഷികൂടിയായ മുൻ എഐഎഡിഎംകെ സര്‍ക്കാര്‍ അവതരിപ്പിച്ച സമാനമായ ബില്‍ രാഷ്ട്രപതി തള്ളിയിരുന്നു.