മിഷോങ് ചുഴലിക്കാറ്റ്, തമിഴ്‌നാട്ടിലെ നാല് ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. കനത്ത മഴയിലും വൻ വെള്ളക്കെട്ടിലും നാശം വിതച്ച ചെന്നൈയിലെ മുഗളിവാക്കം,മണപ്പാക്കം മേഖലകളിൽ നിന്നുള്ളവരെ ഇന്ത്യൻ കരസേനയുടെ 12 മദ്രാസ് യൂണിറ്റ് രക്ഷപ്പെടുത്തി.കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ പ്രശസ്തമായ മറീന ബീച്ച് വെള്ളത്തിനടിയിലായി. മിഷോങ് ചുഴലിക്കാറ്റ് കണക്കിലെടുത്ത് ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ ചൊവ്വാഴ്ച (ഡിസംബർ 5) തമിഴ്‌നാട് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. 1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമാണ് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപട്ട് എന്നീ നാല് ജില്ലകളിലെ പൊതുസ്ഥാപനങ്ങൾ/കോർപ്പറേഷനുകൾ, ബോർഡുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സ്‌കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് അവധിയായിരിക്കും.
അതിനിടെ രണ്ട് മരണവും ചെന്നൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിര്‍മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അതേസമയം, റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി.
ചെന്നൈയില്‍ മരംവീണ് ബൈക്ക് യാത്രികൻ മരിച്ചു
ചെന്നൈ: കനത്ത മഴ തുടരുന്ന ചെന്നൈയില്‍ മരം വീണ് ബൈക്ക് യാത്രികൻ മരിച്ചു. അടയാര്‍ സ്വദേശി മനോഹരൻ(37) ആണ് മരിച്ചത്.
ബൈക്കിന്‍റെ പുറകിലാണ് മനോഹരൻ ഇരുന്നത്.
മഹാത്മഗാന്ധി റോഡില്‍ കൂടി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ ബൈക്ക് ഓടിച്ചയാള്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.