ചെന്നൈ • സംസ്ഥാനത്ത് വടക്കു കിഴക്കൻ കാലവർഷത്തിന് 29നു തുടക്കമാകുമെന്ന് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം. 29 മുതൽ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. ചെന്നൈയിൽ അടുത്ത രണ്ടു ദിവസം മിതമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.ചെന്നൈയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലയളവാണിത്. രണ്ടര മാസത്തോളം മഴ തുടരും. നഗരത്തിന്റെ ശുദ്ധജല ലഭ്യത നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നതും ഈ മഴക്കാലമാണ്.
മഴക്കാലത്തിനു മുന്നോടിയായുള്ള വിവിധ സജ്ജീകരണങ്ങൾ ഏതാനും മാസങ്ങളായി 90 ശതമാനത്തിലേറെ പൂർത്തിയായെന്നാണു കോർപറേഷനും സർക്കാരും അവകാശപ്പെടുന്നത്.അതേസമയം, ഓട നിർമിക്കുന്നതിനുള്ള കുഴിയിൽ വീണ് തമിഴ് ടിവി ചാനലിലെ മാധ്യമപ്രവർത്തകൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പലയിടങ്ങളിലും പ്രവൃത്തികൾ പാതിവഴിയിലാണെന്ന ആരോപണങ്ങളുണ്ട്.