
ചെന്നൈ/ബെംഗളൂരു/ അമരാവതി: കേരളത്തിന് പുറമേ തമിഴ്നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും കനത്ത മഴ. മൂന്ന് സംസ്ഥാനങ്ങളിലുമായി നിരവധി പേര് മരിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ വെല്ലൂരില്‍ വീടിനു മുകളിലേക്കു മതിലിടിഞ്ഞു വീണ് 4 കുട്ടികള്‍ അടക്കം ഒമ്ബത് പേരും കര്‍ണാടക ചിത്രദുര്‍ഗയില്‍ വീടു തകര്‍ന്ന് 3 പേരും മരിച്ചു. ആന്ധ്രയില്‍ ഇന്നലെ ബസ് ഒഴുക്കില്‍പ്പെട്ട് 17 പേര് മരിച്ചു. നൂറോളം പേരെ കാണാതായി.
മഴയിലും മൂടല്‍മഞ്ഞിലും കാഴ്ച മങ്ങിയതിനെ തുടര്‍ന്നു ബെംഗളൂരു വിമാനത്താവള റോഡിലുണ്ടായ വാഹനാപകടത്തില്‍ 3 പേര് മരിച്ചു. ബെംഗളൂരുവില്‍ 5 ദിവസം കൂടി മഴ തുടരുമെന്നാണു പ്രവചനം. വെല്ലൂരില്‍ പാലാര്‍ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് മേഖലയിലുള്ളവരെ ഒഴിപ്പിച്ചെങ്കിലും മാറാന്‍ തയാറാകാതിരുന്നവരുടെ വീടിനു മുകളിലേക്കാണു മതിലിടിഞ്ഞത്. മൂന്നും നാലും ആറും പതിമൂന്നും വയസ്സുള്ള കുട്ടികള്‍ ഉറങ്ങിക്കിടക്കവേ ആയിരുന്നു ദുരന്തം. പരുക്കേറ്റ 9 പേരില്‍ 2 പേരുടെ നില ഗുരുതരമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് കനത്ത മഴയുമായെത്തിയ ന്യൂനമര്‍ദം ദുര്‍ബലമായി തീരം കടന്നു പോയതിന്റെ ആശ്വാസത്തിലാണു ചെന്നൈ.
ആന്ധ്രയില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ മഴ തുടരുകയാണ്. റായലസീമയിലെ മൂന്ന് ജില്ലകളിലും തെക്കന്‍ കടല്‍ത്തീരമേഖലയിലും സ്ഥിതി രൂക്ഷമാണ്. കടപ്പ, അനന്തപുര്‍ ജില്ലകളില്‍ പ്രളയ മുന്നറിയിപ്പ് നല്കി. കടപ്പയില്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഒഴുക്കില്‍ പെട്ട് കണ്ടക്ടറും 2 യാത്രക്കാരും മരിച്ചു. 2 പേരെ രക്ഷപ്പെടുത്തി. കടപ്പയില്‍ 33 ദുരിതാശ്വാസ ക്യാംപുകളിലായി 1200 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ചിറ്റൂരില്‍ സ്വര്‍ണമുഖീ നദി കരകവിഞ്ഞൊഴുകുകയാണ് ഒട്ടേറെ പ്രദേശങ്ങളില്‍ റോഡ് ഒഴുകിയൊലിച്ചു. ദക്ഷിണ മധ്യ റെയില്‍വേ 5 എക്സ്പ്രസുകള്‍ ഉള്‍പ്പെടെ 16 വണ്ടികള്‍ റദ്ദാക്കി. 27 വണ്ടികള്‍ വഴിതിരിച്ചുവിട്ടു. കനത്തമഴയും തിരുമലയിലേക്കുള്ള രണ്ട് പ്രധാന പാതകളിലെ മണ്ണിടിച്ചിലും കാരണം തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. കാല്‍നടയായി പോകുന്ന വഴിയും തടസ്സപ്പെട്ടു. കുടുങ്ങിയ തീര്‍ത്ഥാടകര്‍ക്ക് ദേവസ്വം അധികൃതര്‍ സൗജന്യ ഭക്ഷണവും താമസവും ഏര്‍പ്പെടുത്തി. റെനിഗുണ്ടയിലെ രാജ്യാന്തര വിമാനത്താവളം പ്രളയ ഭീഷണിയിലായതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ചിരുന്നു.
