ചെന്നൈ: കാഞ്ചീപുരത്ത് ജനറല്‍ ഇൻഷൂറൻസ് കമ്ബനി ഡെപ്യൂട്ടി മനേജര്‍ക്ക് തട്ടിപ്പിലൂടെ നഷ്ടമായത് 39 ലക്ഷം രൂപ. വിദ്യാഭ്യാസ ലോണിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. ഡല്‍ഹി സ്വദേശിനിയായ തമിഴ്‌നാട് കാഞ്ചീപുരത്ത് താമസിക്കുന്ന പ്രതിക്ഷ്ഠാ ഗാര്‍ഗ് എന്ന യുവതിക്കാണ് പണം നഷ്ടമായത്.
വിദ്യാഭ്യാസ വായ്പക്കായി ഓണ്‍ലൈൻ വഴി ഗാര്‍ഗ് സുലേഖ ഡോട്ട് കോം എന്ന വെബ്‌സൈറ്റില്‍ തന്റെ വിവരങ്ങള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് നകുല്‍ എന്ന പേരില്‍ ഒരു വായ്പാ ബ്രോക്കര്‍ തന്നെ വിളിക്കുകയും ആര്‍എസ് എന്ന കമ്ബനിയില്‍ നിന്നും ലോണ്‍ അനുവദിച്ചുവെന്ന് അറിയിക്കുകയും ചെയ്തുവെന്ന് ഗാര്‍ഗ് പറയുന്നു.
നകുല്‍ എന്ന വ്യക്തിയും മറ്റ് വ്യക്തികളും വ്യാജ രേഖകളും മറ്റും ഉണ്ടാക്കി ഗാര്‍ഗിന്റെ വിശ്വാസം നേടിയെടുത്തു. തുടര്‍ന്ന് അപേക്ഷാ ഫീസ്, വെരിഫിക്കേഷൻ ഫീസ്, അപ്രൂവല്‍ ഫീസ്, അഡ്വാൻസ് ഇഎംഐ അങ്ങനെ വിവിധ പേരുകളില്‍ യുവതിയില്‍ നിന്നും പണം വാങ്ങാൻ ആരംഭിച്ചു. വായ്പ ലഭിക്കുമെന്ന വിശ്വാസത്തില്‍ യുവതി പണം നല്‍കി. പിന്നീട് താൻ കബളിക്കപ്പെടുകയാണെന്ന് സംശയം തോന്നിയതോടെ ഗാര്‍ഗ് അവരെ വിളിച്ച് പണം തിരിച്ച് നല്‍കാൻ അവശ്യപ്പെട്ടു. എന്നാല്‍ ഫീസ് ഒന്നും തിരിച്ച് നല്‍കാൻ കഴിയില്ലായെന്നാണ് തട്ടിപ്പുകാര്‍ മറുപടി നല്‍കിയത്. വായ്പ ലഭിക്കുമെന്ന് കരുതി യുവതി 70 തവണകളായി 39 ലക്ഷം രൂപക്കടുത്താണ് തട്ടിപ്പുകാര്‍ക്ക് അയച്ച് നല്‍കിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷൻ 420-ന്റെ കീഴില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പുകാരെ കണ്ടെത്തുന്നതിനും നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കുന്നതിനും പോലീസ് അന്വേഷണം നടത്തുകയാണ്.