ചെന്നൈ • കിന്റർഗാർട്ടൻ ക്ലാസുകളിലേക്കുള്ള പ്രവേശനം ഓഗസ്റ്റ് വരെ തുടരാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇത്ടക്കമുള്ള മാർഗ നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സർക്കാർ സ്കൂളുകളിലെ കിന്റർ ഗാർട്ടൻ ക്ലാസുകൾ അങ്കണവാടികളിലേക്കു മാറ്റാനുള്ള തീരുമാനത്തെ തുടർന്ന് പ്രവേശനം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു.
എന്നാൽ ഈ വർഷം സ്കൂളുകളിലും എൽകെജി, യുകെജി ക്ലാസുകൾ ഉണ്ടായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. 2,381 സ്കൂളുകളിലാണ് കിന്റർ ഗാർട്ടൻ ക്ലാസുകൾ നടക്കുന്നത്. 60,000 കുട്ടികളെയാണ് ഈ അധ്യയന വർഷം പ്രതീക്ഷിക്കുന്നത്. കെജി ക്ലാസുകളിലെ വിദ്യാർഥികൾക്ക് പ്രത്യേക യൂണിഫോമും നൽകും.
അധ്യാപക നിയമനം തുടങ്ങി
കിന്റർഗാർട്ടൻ ക്ലാസുകളിലേക്ക് അധ്യാപകരെ നിയമിക്കുന്ന നടപടികൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി. കെജി ക്ലാസുകൾ സ്കൂളുകളിൽ നിന്ന് അങ്കണവാടികളിലേക്കു മാറ്റാനുള്ള തീരുമാനത്തെ തുടർന്ന് കെജി അധ്യാപകർക്ക് പ്രൈമറി വിഭാഗത്തിന്റെ ചുമതല നൽകിയിരുന്നു.
കെജി ക്ലാസുകൾ തുടർന്നും സ്കൂളുകളിൽ നടത്താൻ തീരുമാനിച്ചതോടെ പല സ്കൂളുകളിലും കെജി അധ്യാപകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അധ്യാപകരെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചതായും വിദ്യാർഥി പ്രവേശനം അവസാനിക്കുന്നതോടെ അധ്യാപക നിയമനവും പൂർത്തിയാകുമെന്നു മന്ത്രി പറഞ്ഞു.