ചെന്നൈ • വസ്തുനികുതി വർധിപ്പിച്ചതുമായി ബന്ധപ്പെട്ട് ചർച്ചകളും എതിരഭിപ്രായങ്ങളും സജീവമായിരിക്കെ ഏകദേശ വർധനയുടെ കണക്കുകൾ പുറത്തുവിട്ട് കോർപറേഷൻ. നഗരത്തിലെ 6 സോണുകളിലെ കണക്കുകളാണ് പുറത്തുവിട്ടത്. സംസ്ഥാനത്തെ നികുതി നിരക്കുകൾ പുതുക്കി സർക്കാരിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ പുതിയ നിരക്ക് എത്രയായിരിക്കുമെന്ന ചോദ്യം ഉയർന്നിരുന്നു. പുതിയ നിരക്കുകൾ പോക്കറ്റ് കാലിയാക്കുമോ ഇല്ലയോ എന്ന് കോർപറേഷൻ പുറത്തിറക്കിയ ഏകദേശ വർധനയിൽ നിന്നു വ്യക്തമാകും. അടിസ്ഥാന തെരുവുവിലയും മറ്റും കണക്കാക്കുമ്പോൾ ഒരേ സോണിൽ തന്നെ നികുതിയിൽ മാറ്റം വരുമെന്നതിനാലാണ് ഏകദേശ കണക്കു പുറത്തിറക്കിയത്.
നികുതി നിരക്കുകൾ കൂട്ടുമ്പോൾ അതിനനുസരിച്ചുള്ള സൗകര്യങ്ങൾ എവിടെയെന്നാണ് മലയാളികളുടെ ചോദ്യം. എല്ലാ വർഷവും മഴക്കാലത്ത് മിക്ക ഇടങ്ങളിലും വെള്ളം കയറും. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് ഓരോ മഴയ്ക്കു ശേഷവും വാഗ്ദാനം ചെയ്യുമെങ്കിലും പാലിക്കാറില്ല. ജീവിത സൗകര്യങ്ങൾ ഏറ്റവും മികച്ച നിലയിലാണെങ്കിൽ നികുതി വർധിപ്പിക്കുന്നതിനു ന്യായീകരണമുണ്ടെന്നും പറയുന്നു. കോവിഡ് കാലം ആരംഭിച്ചതു മുതൽ അവശ്യ സാധനങ്ങൾക്കെല്ലാം വില വർധിച്ചിട്ടുണ്ടന്നും അതു പരിഹരിക്കാനുള്ള നടപടിക ളൊന്നും എടുത്തിട്ടില്ലെന്നും നഗരവാസി കൾ പറയുന്നു. പലചരക്ക് സാധനങ്ങളടക്കം നാട്ടിലെ വില അപേക്ഷിച്ച് കൂടിയ വിലയ്ക്കാണു നൽകുന്നതെന്നും പലപ്പോഴും ഇതൊന്നും ചോദ്യം ചെയ്യപ്പെടാറില്ലെന്നും പരാതിയുണ്ട്.
ആഗ്രഹിച്ചതല്ലെങ്കിൽം മറ്റുവഴികളില്ലാത്തതിനാലാണ് കൂട്ടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി എം. കെ.സ്റ്റാലിൻ. പുതുതായി അധികാരമേറ്റ തദ്ദേശ സ്ഥാപനങ്ങൾക്കു പണം ഉറപ്പാക്കുന്നതിനും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനുമാണു നികുതി വർധിപ്പിച്ചത്. നികുതി കൂട്ടുന്നതിൽ സർക്കാർ സന്തോഷം കണ്ടെത്തുന്നില്ല.
നികുതി വർധന സാധാരണക്കാരെ ബാധിക്കില്ലെന്നും പ്രതിപക്ഷം ഇതിനെ രാഷ്ട്രീയവൽക്കരിക്കരുതെ ന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സർക്കാർ തീരുമാനം പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
