ചെന്നൈ : ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ പെട്രോൾ ബോംബെറിഞ്ഞ ഗുണ്ട പിടിയിൽ. ഇന്നലെ പുലർച്ചെ ഒന്നരയ്ക്ക് ബൈക്കിലെത്തിയയാളാണു ചെന്നൈ ടി നഗറിലെ കമലാലയത്തിനു നേരെ പെട്രോൾ ബോംബുകൾ എറിഞ്ഞത്. ആക്രമണം നടന്നു മണിക്കൂറുകൾക്കുള്ളിൽ പ്രതി കറുക വിനോദ് പിടിയിലായി. ടി.നഗറിലെ തിരക്കൊഴിഞ്ഞ വൈദ്യരാമൻ തെരുവിലാണു ബിജെപി ആസ്ഥാനമായ കമലാലയം. യുവാവ് വലിച്ചെറിഞ്ഞ ബോംബ് മുറ്റത്തും വരാന്തയിലും വീണു പൊട്ടിച്ചിതറി. വരാന്തയിൽ ആരുമില്ലാതിരുന്നതിനാൽ അത്യാഹിതം ഒഴിവായി. കാര്യമായ നാശനഷ്ടങ്ങളുമുണ്ടായില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ഓഫിസിലെയും റോഡിലെയും സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്.
ചെന്നൈയിലെ സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ പെട്ടയാളാണു കറുക വിനോദ്. ഇയാൾ കുറ്റം സമ്മതിച്ചു. നീറ്റുപരീക്ഷ റദ്ദാക്കമെന്ന തമിഴ്നാടിന്റെ ആവശ്യത്തെ പിന്തുണകാത്തതിലുള്ള വൈരാഗ്യമാണു ബോംബേറിന് പിന്നിലെന്നാണു ഇയാളുടെ മൊഴി. 2015ൽ പൊലീസ് സ്റ്റേഷനു നേരെയും 2017ൽ സർക്കാരിന്റെ മദ്യക്കടയായ ടാസ്മാകിന്റെ ചില്ലറ വിൽപന കേന്ദ്രത്തിനു നേരെയും സമാന രീതിയിൽ ബോംബെറിഞ്ഞ കേസിലെ പ്രതിയാണ്. കേസ് എൻഐഎ അന്വേഷിക്കണമന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ആക്രമണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടന്നാണു പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ ആരോപണം.

=============================================================
വിദ്യാക്ഷേത്രം സ്കൂൾ ജീവനക്കാർക്ക് ഭക്ഷിക്കിറ്റുകൾ നൽകി
ചെന്നൈ: സാലിഗ്രാമം കേരള ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷന്റെ കീഴിലുള്ള വിദ്യാക്ഷേത്രം മെട്രിക്കുലേഷൻ സ്കൂൾ ജീവനക്കാർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. താംബരം ലയൺസ് ക്ലബ് സ്പോൺസർ ചെയ്ത കിറ്റുകളുടെ വിതരണത്തിന് രാജൻ ബാബു, സ്കൂൾ ചെയർമാൻ എം.കെ .ഗോവിന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.