
ചെന്നൈ: കഠിനാധ്വാനം കൊണ്ടുണ്ടാക്കിയ സമ്പാദ്യമെല്ലാം പെട്ടെന്നൊരിക്കൽ നഷ്ടപ്പെട്ടാലുള്ള സ്ഥിതിയെന്താകും. ചിന്നക്കണ്ണിന്റെ വർഷങ്ങളുടെ അധ്വാനമാണ് നോട്ടു നിരോധനത്തിലൂടെ വെറുതേയായത്. എന്നാൽ ആ വേദന മനസ്സിലാക്കിയ പേരു വെളിപ്പെടുത്താത്ത സ്വദേശി ചിന്നക്കണ്ണിന് നൽകിയത് 65000 രൂപ. ഇയാൾ നൽകിയ 65,000 രൂപ കളക്ടർ ചിന്നക്കണ്ണിന്റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചതിനുശേഷം തുകയുടെ ചെക്ക് നേരിൽ കൈമാറുകയായിരുന്നു.
വർഷങ്ങളുടെ സമ്പാദ്യം നഷ്ടപ്പെട്ട വ്യഥയിലായിരുന്നു കൃഷ്ണഗിരിയിലെ കാഴ്ചശേഷിയില്ലാത്ത ചിന്നക്കണ്ണ്. പത്രവാർത്തകൾ കണ്ടാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത എഴുപതുകാരൻ സഹായം വാഗ്ദാനം ചെയ്തത്. സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് നഷ്ടപ്പെട്ട 65,000 രൂപ അദ്ദേഹം നൽകിയത്. സഹായിച്ചയാളോട് കടപ്പാടും നന്ദിയുമുണ്ടെന്ന് ചിന്നക്കണ്ണ് പറഞ്ഞു.കൃഷ്ണഗിരി ജില്ലയിലെ പാവക്കൽ ചിന്ന ഗൗണ്ടനൂർ ഗ്രാമത്തിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന ചിന്നക്കണ്ണ് (70)നോട്ടുനിരോധനമറിഞ്ഞിരുന്നില്ല.

വർഷങ്ങൾകൊണ്ടു സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് വിലയില്ലാതായെന്നറിഞ്ഞ ചിന്നക്കണ്ണ് പഴയ 500, 1000 നോട്ടുകൾ മാറ്റിയെടുക്കാൻ കഴിഞ്ഞമാസം കളക്ടറേറ്റിൽ സഹായമഭ്യ ർഥിച്ചെത്തിയപ്പോഴാണ് വാർത്തയായത്. നിസ്സഹായനായ ചിന്നക്കണ്ണിന്റെ ദുരിതകഥ വായിച്ചു ചെന്നൈ സ്വദേശി അദ്ദേഹത്തിന് പണം നൽകാൻ തിരുമാനിക്കുകയായിരുന്നു.