ചെന്നൈ ∙ പനിയും ജലദോഷവും ബാധിച്ചെത്തിയ പെൺകുട്ടിക്കു പേവിഷബാധയ്‌ക്കെതിരായ വാക്‌സീൻ (എആർവി) നൽകിയ സംഭവത്തിൽ കടലൂർ സർക്കാർ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് കണ്ണകിയെ സസ്പെൻഡ് ചെയ്തു. കടലൂരിനടുത്ത് കോതണ്ഡരാമപുരത്തെ കരുണാകരന്റെ മകൾ സാധനയ്ക്കാണു(13) നഴ്സ് വാക്സിൻ നൽകിയത്. പനിയും ജലദോഷവുമുള്ള കുട്ടിയെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ മരുന്നുകളും കുത്തിവയ്പ്പും നിർദേശിച്ചു.
എന്നാൽ, നഴ്സ് കുറിപ്പടി ശ്രദ്ധിക്കാതെ പേവിഷബാധയ്‌ക്കെതിരായ വാക്‌സീൻ കുത്തിവയ്ക്കുകയായിരുന്നു. സംശയം തോന്നി പിതാവ് ചോദിച്ചപ്പോഴാണ് വാക്സിൻ നൽകിയ വിവരം അറിഞ്ഞത്. ഇതോടെ ജീവനക്കാരുമായി തർക്കമായി. അന്വേഷണത്തെ തുടർന്ന് കണ്ണകിയെ സസ്‌പെൻഡ് ചെയ്തതായി ആരോഗ്യവകുപ്പു ജോയിന്റ് ഡയറക്ടർ ഡോ.സാറാ സെലിൻ പോൾ പറഞ്ഞു. സംഭവത്തെ തുടർന്ന് പെൺകുട്ടിയെ മണിക്കൂറുകളോളം നിരീക്ഷണത്തിലിരുത്തേണ്ടി വന്നു.