ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഓമിക്രോണ്‍ കൊടുങ്കാറ്റ് പോലെ പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 16,366 പേര്‍ക്കാണ് ഓമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ആഴ്ചയിലേക്കാള്‍ 408 ശതമാനം വര്‍ദ്ധനവാണ് ഓമിക്രോണ്‍ ബാധയില്‍ ഈ ആഴ്ച ദക്ഷിണാഫ്രിക്കയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച 3220 പേരില്‍ മാത്രമാണ് ഓമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്ബോള്‍ ഇത് കാട്ടു തീ പോലെ പടരുകയും ദിവസങ്ങള്‍ കൊണ്ട് പതിനായിരങ്ങളിലേക്ക് ഓമിക്രോണ്‍ എത്തുകയുമായിരുന്നു. ഓമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ മരണ നിരക്കും ഈ കാലയളവില്‍ എട്ടില്‍ നിന്നും 21ല്‍ എത്തിയിട്ടുണ്ട്. അതേസമയം ഇതുവരെ ഒരു മരണവും ഓമിക്രോണ്‍ മൂലം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
രാജ്യത്ത് ഇന്നലെ 16,366 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഭൂരിഭാഗം കേസുകളും ഒമിക്രോണിന്റെ എപ്പിസെന്ററായ ഗോണ്‍ടാങ് പ്രവിശ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ എല്ലാം ഓമിക്രോണ്‍ ആണോ എന്ന് വ്യക്തമല്ല. എപ്പിസെന്ററായ ഗോണ്‍ടാങ് പ്രവിശ്യയടക്കം പ്രധാനമായും രാജ്യത്തെ ഒമ്ബത് പ്രവിശ്യകളിലാണ് കോവിഡ് അതിരൂക്ഷമായിരിക്കുന്നതെന്ന് രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 11,607 കേസുകളാണ് ഗാങ്ടാങില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസുകള്‍ കൂടിയതോടെ കോവിഡ് ടെസ്റ്റുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്നലത്തെ കോവിഡ് കണക്കും പുറത്ത് വന്നതോടെ സൗത്ത്ആഫ്രിക്കയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,020,569, ആയി. ആകെ മരണം 89,956ലും എത്തി. കോവിഡ് കേസുകളും മരണവും ഉയരുമ്ബോള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഓമിക്രോണ്‍ എത്തിക്കഴിഞ്ഞു എന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. അതേസമയം ഓമിക്രോണ്‍ വൈറസ് ശരീരത്തെ ബാധിക്കുന്നത് വളരെ നേിരയ തോതില്‍ മാത്രമാണെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഓമിക്രോണ്‍ കാട്ടു തീ പോലെ പടരുമ്ബോഴും ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നതാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍ കാരണം. ഓമിക്രോണുമായി ആശുപത്രിയിലെത്തുന്ന പലര്രും തങ്ങള്‍ കോവിഡ് ബാധിതരാണെന്നു പോലും അറിഞ്ഞിട്ടില്ലെന്നതാണ് ഇതിനു കാരണമായി പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന 80 ശതമാനം പേരും 50 വയസ്സില്‍ താഴെയുള്ളവരാണ്. 28 ശതമാനം പേര് 20നും 29നും ഇടയില്‍ പ്രായമുള്ളവരും.
ഗാ റാങ്കുവയിലെ അക്കാദമിക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 80 രോഗികളില്‍ 14 പേര്‍ക്ക് മാത്രമാണ് ഓക്സിജന്റെ സഹായം ആവശ്യമായി വന്നിട്ടുള്ളത്. ഒരാള്‍ വെന്റിലേറ്ററിലുമാണ്. 83 ശതമാനം പേരും ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതെ റൂമില്‍ തന്നെ വിശ്രമിക്കുന്നു. ഓമിക്രോണ്‍ പിടിപെടുന്ന പത്തു പേരില്‍ നിന്നും അത് 35 പേരിലേക്ക് പടരുന്നു. ലണ്ടനിലേക്കാളും വളരെ കൂടുതലാണ് ദക്ഷിണാഫ്രിക്കയില്‍ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഓമിക്രോണ്‍ ബാധ നേരിയ തോതില്‍ മാത്രമാണ് ശരീരത്തെ ബാധിക്കുന്നതെന്നും വാക്സിന് ഓമിക്രോണിനെതിരെ വളരെ ഫലപ്രദമാണെന്നും ലോകാരോഗ്യ സംഘടനയും സൗത്ത് ആഫ്രിക്കയുടെ പബ്ലിക്ക് ഹെല്‍ത്ത് എക്സ്പേര്‍ട്ടും വ്യക്തമാക്കുന്നു. അതേസമയം ഓമിക്രോണ്‍ ഡെല്‍റ്റയേക്കാളും ഭീകരമായ ആപത്തായി മാറുമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി എപ്പിഡമോളജിസ്റ്റ് മീഗല്‍ കാള്‍ മുന്നറിയിപ്പ് നല്കുന്നു.
ഓമിക്രോണില്‍ ഇതുവരെ മരണമില്ല; ലോകാരോഗ്യ സംഘടന
ഓമിക്രോണ്‍ ബാധമൂലം ഇതുവരെ ഒരു മരണവും സംഭവിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം ഇതുവരെ 38 രാജ്യങ്ങളില്‍ ഓമിക്രോണ്‍ ബാധ കണ്ടെത്തിയതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. യുഎസിലും ഓസ്ട്രേലിയയിലുമാണ് അവസാനമായി ഓമിക്രോണ്‍ ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ ഇന്നലെ ഓമിക്രോണിന്റെ മൂന്നാമത്തെ കേസും റിപ്പോര്‍ട്ട് ചെയ്തു. സൗത്തുകൊറിയ, ശ്രീലങ്കാ, മലേഷ്യ എന്നിവിടങ്ങളിലും ഇന്നലെ ഓമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. അതേസമയം ഓമിക്രോണ്‍ എത്രത്തോളം അപകടകാരിയാണെന്ന് വരും ദിവസങ്ങളില്‍ മാത്രമേ മനസ്സിലാക്കാന്‍ സാധിക്കു. ഇതിന് പഠനം ആവശ്യമാണ്. ഓമിക്രോണ്‍ എത്രത്തോളം അപകടം വിതയ്ക്കും ഏത് വിധത്തിലുള്ള ട്രീറ്റ്മെന്റ് നല്‍കണം വാക്സിന് എത്രത്തോളം ഫലപ്രദമാണ് തുടങ്ങിയ കാര്യങ്ങളില്‍ ഗവേഷണം നടക്കുകയാണ്.
അതേസമയം ഓമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ബ്രിട്ടന് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. യുകെയിലേക്ക് വരുന്ന രണ്ട് വാക്സിനേഷനും എടുത്തവരുള്‍പ്പടെ എല്ലാ യാത്രക്കാരും വിമാനം കയറുന്നതിന് 48 മണിക്കൂര്‍ മുന്നേ എടുത്ത കോവിഡ് ടെസ്റ്റ് കയ്യില്‍ കരുതണം. പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് യാത്രക്കാര്‍ രണ്ട് വാക്സിനേഷനും എടുത്തവരാണെങ്കിലും യാതൊരു ഇളവും ലഭിക്കില്ല. ഇംഗ്ലണ്ട്, സ്കോട്ലാന്ഡ്, വെയില്‍സ്, എനിവിടങ്ങളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും വാക്സിനേഷന് സ്റ്റാറ്റസ് പരിഗണിക്കാതെ 48 മണിക്കൂര്‍ മുന്നേ എടുത്ത കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായും കയ്യില്‍ കരുതണം. ഡിസംബര്‍ ഏഴിന് രാവിലെ നാലു മണിമുതലാണ് പുതിയ നിയമം നിലവില്‍ വരുന്നത്.