ചെന്നൈ: പൊങ്കൽ സമ്മാനം വിതരണത്തിനുള്ള ടോക്കൺ 30 മുതൽ വിതരണം ചെയ്യും. ജനുവരി 4 വരെ വീടുകളിലെത്തി ടോക്കൺ നൽകും.റേഷൻ കടകളിൽ നിന്നു വാങ്ങേണ്ട ദിവസവും സമയവും ടോക്കണിൽ രേഖപ്പെടുത്തും. ജനുവരി 2നു മുഖ്യമന്ത്രി എം.കെ. സ്റ്റലിൻ വിതരണോദ്ഘാടനം നിർവഹിക്കുന്നതോടെ സമ്മാന വിതരണം ആരംഭിക്കും.
റേഷൻ കാർഡ് ഉടമകൾക്ക് 1,000 രൂപയും 1 കിലോ വീതം പച്ചരി, പഞ്ചസാര എന്നിവയുമാണു നൽകുന്നത്. സംസ്ഥാനത്തെ 2.19 കോടി കാർഡുകാർക്കും ശ്രീലങ്കൻ അഭയാർഥി ക്യാംപുകളിൽ കഴിയുന്നവർക്കും ലഭിക്കും. അതേസമയം, കിറ്റിൽ കരിമ്പ് ഒഴിവാക്കിയതിനെ ചൊല്ലി വലിയ വിമർശനമാണു സർക്കാരിനു നേരെ ഉയരുന്നത്.
കരിമ്പ് ഉൾപ്പെടുത്തണമെന്നു പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊങ്കൽ ആഘോഷത്തിൽ ഏറ്റവും അവിഭാജ്യ ഘടകമാണു കരിമ്പ്. പൊങ്കൽ കച്ചവടം മുന്നിൽ കണ്ടു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ വലിയ തോതിൽ കരിമ്പ് കൃഷി ചെയ്യുന്നുണ്ട്.
പൊങ്കലിനോട് അടുപ്പിച്ചുള്ള ദിവസങ്ങളിൽ കോയമ്പേട് മാർക്കറ്റിന്റെ ഒരു ഭാഗം കരിമ്പു കൊണ്ടു നിറയാറുണ്ട്. ഇതിനു പുറമേ നഗരത്തിന്റെ തെരുവോരങ്ങളിലെല്ലാം കരിമ്പ് വിൽപന തകൃതിയായി നടക്കാറുണ്ട്