ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയില്‍ കാറ്റ് കരതൊടും. മണിക്കൂറില്‍ പരമാവധി 110 കിലോമീറ്റര്‍ വരെ വേഗതയുണ്ടാകും.
വടക്കൻ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ് തീരങ്ങളില്‍ കനത്ത മഴയാണ് കാറ്റിന്‍റെ സ്വാധീനഫലമായുള്ളത്. ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് മേഖലയില്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കൻ ആന്ധ്രാപ്രദേശ്, വടക്കൻ തമിഴ്നാട് തീരത്തിനു സമീപം ചെന്നൈയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്‍റെ സ്ഥാനം.
ചെന്നൈ നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ഗുരുതര സാഹചര്യമാണ്. ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍ എന്നീ നാല് ജില്ലകളില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ ഇ.സി.ആറില്‍ മതില്‍ ഇടിഞ്ഞ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ചെന്നൈ ജില്ലയിലെ പ്രധാനപ്പെട്ട ആറ് ഡാമുകളും, റിസര്‍വോയറുകളും 98 ശതമാനവും നിറഞ്ഞു. സംസ്ഥാനത്ത് 5000 ദുരിതാശ്വാസ ക്യാമ്ബുകളാണ് തുറന്നിട്ടുള്ളത്.
ചെന്നൈ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. കനത്ത കുത്തൊഴുക്കില്‍ കാറുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ചെന്നൈ വിമാനത്താവളം രാവിലെ ഒമ്ബത് മുതല്‍ രാത്രി 11 വരെ അടച്ചിട്ടിരിക്കുകയാണ്. നിരവധി വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. 2015ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് എയര്‍പോര്‍ട്ട് അടക്കുന്നത്.