
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ മേഖല രൂപപ്പെട്ടതായി മേഖലാ കാലാവസ്ഥാ കേന്ദ്രം. ആൻഡമാൻ കടലിന്റെ മധ്യഭാഗത്തായി രൂപപ്പെട്ട ന്യൂനമർദം കൂടുതൽ ശക്തി പ്രാപിച്ച് തീവ്രന്യൂനമർദവും പിന്നീട് ചുഴലിക്കാറ്റുമായി മാറാനുള്ള സാധ്യതയുമുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിലെ ഗതിയനുസരിച്ച് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറു ദിശയിൽ നീങ്ങുന്ന ന്യൂനമർദം ചുഴലിയായി മാറി 4ന് രാവിലെ വടക്കൻ ആന്ധ്ര, തെക്കൻ ഒഡീഷ തീരത്ത് കരയിലെത്താനുള്ള സാധ്യതയാണു പ്രവചിക്കുന്നത്.
ഇതിന്റെ പ്രഭാവത്തിൽ ഇന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും നാളെയും നാലിനും വടക്കൻ ആന്ധ്രാതീരത്തും 4 മുതൽ 6 വരെ പശ്ചിമ ബംഗാളിലും കനത്ത മഴ പെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടലിന്റെ മധ്യ, പടിഞ്ഞാറൻ ഭാഗങ്ങളിൽ മീൻ പിടിക്കാൻ പോകരുതെന്നു മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതോടൊപ്പം അറബിക്കടലിന്റെ മധ്യകിഴക്കൻ ഭാഗത്തായി മഹാരാഷ്ട്ര തീരഭാഗത്തു മറ്റൊരു ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇതിന്റെ ഫലമായി ഗുജറാത്ത്, മഹാരാഷ്ട്രയുടെ മധ്യ, വടക്ക്, കൊങ്കൺ മേഖലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
