ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തമിഴ് സിനിമയിൽ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന് ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) അറിയിച്ചത്. തമിഴ്നാട്ടിൽ വച്ച് തന്നെ തമിഴ് സിനിമകളുടെ ഷൂട്ടിംഗ് നടത്തണമെന്നത് ഉൾപ്പടെയുള്ള നിർദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിനയൻ. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണെന്ന് പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാട് സിനിമാ സംഘടനകൾ നീങ്ങുന്നതെന്ന് വിനയൻ പറഞ്ഞു.
ഈ നീക്കം വളരാനനുവദിച്ചാൽ അതൊരുതരം വിഘടന വാദത്തിനു തുല്യമാണെന്നും ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിൽ എവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ലെന്നും വിനയൻ പറഞ്ഞു. പോസ്റ്റിന് പിന്നാലെ വിനയന്റെ അഭിപ്രായത്തെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.