
ചെന്നൈ: പൊലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിലൊരു അവധി ദിനം ഔദ്യോഗികമായി നടപ്പിലാക്കി തമിഴ്നാട് സർക്കാർ. കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ മുഖ്യമന്ത്രി എ.കെ.സ്റ്റാലിൻ പ്രഖ്യാപിച്ച തീരുമാനം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറ ത്തിറങ്ങി. ഇതനുസരിച്ച് തമിഴ്നാട് പൊലീസിൽ ജോലി ചെയ്യുന്ന 1,00,932 പൊലീസ് ഉദ്യോഗസ്ഥർക്ക് ഇനി ആഴ്ചയിലൊരു ദിനം കുടുംബത്തിനൊപ്പം സന്തോഷമായിരിക്കാം. പൊലീസ് ഉദ്യോഗസ്ഥർക്കു മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കാനാണു തീരുമാനം.
ഏതെങ്കിലും ഉദ്യോഗസ്ഥന് അവധിദിനത്തിലും ജോലി ചെയ്യേണ്ടി വന്നാൽ അധിക ജോലിക്കുള്ള വേതനം ലഭിക്കും. 2018ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്നതു തമിഴ്നാട്ടിലാണെന്നു കണ്ടെത്തിയിരുന്നു. ജോലിഭാരം, പരുക്കേൽക്കാനുള്ള സാധ്യത, അസമയത്തെ ജോലി, വ്യക്തിപരമായ പ്രശ്നങ്ങൾ എന്നിവ പൊലീസുകാരെ സമ്മർദത്തിലാക്കുന്നു എന്നായിരുന്നു റിപ്പോർട്ട്.

ജീവനക്കാർക്ക് അവരുടെ ആരോഗ്യം നിലനിർത്തുന്നതിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും വേണ്ടി എല്ലാ ആഴ്ചയും നിർബന്ധമായും ഒരു ദിവസം അവധി നൽകണമെന്നു തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബുവും മുൻപു നിർദേശം നൽകിയിരുന്നു.