ചെന്നൈ • വിമാന യാത്രക്കാർ അടക്കമുള്ളവർക്കു കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം ഇനിമുതൽ പരിശോധന നടത്തി lയാൽ മതിയെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് പുതുക്കിയ മാർഗരേഖ പൊതുജനാരോഗ്യ ഡയറക്ടർ പുറത്തിറക്കിയത്. ഒട്ടേറെ പേർ താമസിക്കുന്ന ഇടങ്ങളിൽ പതിവു പരിശോധന ആവശ്യമില്ല. ആശുപത്രികളിൽ എത്തുന്നവരിൽ ലക്ഷണമുള്ളവരെ മാത്രം പരിശോധിക്കണം.
ശസ്ത്രക്രിയക്ക് വിധേയരാകുന്ന ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതി.ആഭ്യന്തര വിമാന യാത്രികർക്കും പരിശോധന ഒഴിവാക്കി. രാജ്യാന്തര യാത്രക്കാരിൽ ലക്ഷണമുള്ളവരെ ഐസലേറ്റ് ചെയ്യും.
ലക്ഷണങ്ങൾ തോന്നുന്നവർ മാസ്ക് ധരിക്കണമെന്നും മറ്റു യാത്രക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്നും മാർ ഗരേഖയിൽ പറയുന്നു. വിമാന യാത്രക്കാർ സ്വയം നിരീക്ഷണം നടത്തണം.എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ 104 എന്ന നമ്പറിൽ അറിയിക്കണം. യാത്രക്കാരിൽ നടത്തിയിരുന്ന റാൻഡം പരിശോധനയും ഇനി ഉണ്ടാകില്ല.