
ബെംഗളൂരു: കേരളത്തിൽ നിന്ന് വരുന്ന ആളുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് ശേഷം, ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്ക് 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത നെഗറ്റീവ് കോവിഡ് 19 റിപ്പോർട്ട് നിർബന്ധമാക്കിയിരിക്കുകയാണ് ചാമരാജനഗർ ജില്ലാ ഭരണകൂടം.
അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത തീരുമാനം. കേരളത്തിൽ നിന്ന് എത്തുന്ന ആളുകൾക്ക് ഈ നിയമം ആഴ്ചകളായി നിലവിലുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് സംസ്ഥാനത്ത് എത്തുന്ന യാത്രക്കാരും കോവിഡ് 19 നെഗറ്റിവ് റിപ്പോർട്ട് നൽകേണ്ടതാണ്.
തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാർക്ക് നെഗറ്റീവ് കോവിഡ് റിപ്പോർട്ട് നിര്ബന്ധമാക്കിക്കൊണ്ടുള്ള നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ചാമരാജനഗർ ജില്ലാ ഭരണകൂടം പുനജനൂർ ചെക്ക്പോസ്റ്റ്, അർധനിപുരയ്ക്ക് സമീപമുള്ള നാൽ റോഡ്, കർണാടക-തമിഴ്നാട് അതിർത്തിയിലെ ഹനൂർ താലൂക്കിലെ പാലാർ ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി.
കോവിഡ് 19 നെഗറ്റീവ് റിപ്പോർട്ടുകൾ സമർപ്പിക്കാത്ത യാത്രക്കാരെ തിരിച്ചയക്കും.സംസ്ഥാനങ്ങൾക്കിടയിൽ പഴങ്ങളും പച്ചക്കറികളും മറ്റ് അവശ്യവസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കും ഈ നിയമം ബാധകമാണ്.
