വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച ചെന്നെെ രോഹിണി സില്‍വര്‍ സ്ക്രീൻസ് തിയേറ്ററിന് കനത്ത നാശനഷ്ടം. ആരാധകരുടെ അതിരുവിട്ട ആവേശമാണ് തിയേറ്ററിനെ നശിപ്പിച്ചതെന്നാണ് ആരോപണം. ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമുള്ള രോഹിണി തിയേറ്റര്‍ എന്ന അവകാശവാദത്തോടെയുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആരാധകര്‍ സീറ്റിന് മുകളിലൂടെ നടക്കുന്നത് വീഡിയോയില്‍ കാണാം.
സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയിലര്‍ റിലീസ് ചെയ്യുമ്ബോള്‍ പ്രത്യേക ഫാൻസ് ഷോകള്‍ സംഘടിപ്പിക്കാറുള്ള തിയേറ്ററുകളില്‍ ഒന്നാണ് ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്ക്രീൻസ്. സാധാരണ തിയേറ്റര്‍ ഹാളിന് പുറത്താണ് പ്രദര്‍ശനം നടത്തുന്നത്. ഇത്തവണ തിയേറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് തിയേറ്റര്‍ സ്ക്രീനില്‍ തന്നെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചത്.
വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‍ലര്‍ യുട്യൂബിലൂടെ റിലീസ് ആയത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തിയറ്റര്‍ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം തിയറ്ററിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ മുന്‍കൂട്ടി അറിയിക്കുയും ചെയ്തിരുന്നു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. നിരവധിപേരാണ് ആരാധകരെ വിമര്‍ശിച്ചുകൊണ്ട് എത്തുന്നത്.