
ചെന്നൈ : വരുമാന വർധനയ്ക്കായി ദേവസ്വം വകുപ്പിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം ഉരുക്കി ബാങ്കിൽ നിക്ഷേപിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ നീക്കം ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു.ക്ഷേത്രങ്ങളിലേക്കു ട്രസ്റ്റികളെ നിയമിക്കുന്നതുവരെ സ്വർണം ഉരുക്കരുതെന്നാണ് ഉത്തരവ്. എന്നാൽ, ഈ പ്രക്രിയ നിരീക്ഷിക്കാൻ സംസ്ഥാനം നിയോഗിച്ച മൂന്നംഗ ജഡ്ജിമാരുടെ സമിതിക്കു ക്ഷേത്രങ്ങളുടെ സ്വർണത്തിന്റെ കണക്കെടുപ്പുമായി മുന്നോട്ടു പോകാമെന്നു ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജി, ജസ്റ്റിസ് പി. ഡി. ആദികേശവലു എന്നിവർ പറഞ്ഞു.

ട്രസ്റ്റിമാരുടെ ശുപാർശകളില്ലാതെ, ക്ഷേത്രത്തിലെ സ്വർണം ഉരുക്കുന്നതു സംബന്ധിച്ചു ദേവസ്വം കമ്മിഷണർക്കു സ്വമേധയാ തീരുമാനമെടുക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. സ്വകാര്യ വ്യക്തികൾ നൽകിയഹർജിയിലാണ് ഇടക്കാല ഉത്തരവ്.ധനസമ്പാദനത്തിനു ക്ഷേത്രങ്ങളിൽ സംഭാവന ചെയ്യുന്ന സ്വർണാഭരണങ്ങൾ ഉരുക്കിയെടുക്കുന്ന പദ്ധതി പുതിയതല്ലെന്നും ഇതു 1977 മുതൽ നിലവിലുണ്ടെന്നും അഡ്വക്കറ്റ് ജനറൽ ആർ.ഷൺമുഖസുന്ദരം കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ ഏകദേശം 5 ലക്ഷം ഗ്രാം സ്വർണാഭരണങ്ങൾ ഉരുക്കി വിവിധ ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും 11 കോടി രൂപ പലിശയായി ലഭിക്കുന്നുണ്ടെന്നും വെളിപ്പെടുത്തി.