തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Hw2c3yEL1xS3kG7g5iwHDe
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ: ഓണ്‍ലൈന്‍ സ്ഥാപനത്തിലെ ഡെലിവറി ബോയിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച കേസില്‍ മലയാളി ഗുണ്ട അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിനു പാപ്പച്ചനാണ് ചെന്നൈയില്‍ അറസ്റ്റിലായത്. ഡെലിവറി ബോയിയായ എന്‍ ജാനകിരാമന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
2018ല്‍, 70ലധികം ഗുണ്ടകളുമായി വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത് മുതല്‍ പൊലീസിന്റെ കണ്ണിലെ കരടാണ് ബിനു. കണ്ടാലുടന്‍ വെടിവച്ചിടാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അന്ന് ഇയാള്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ബിനുവിനെക്കുറിച്ച് പൊലീസിന് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ജാമ്യം ലഭിച്ച ശേഷം ചെന്നൈയിലേയ്ക്ക് പോയ ഇയാള്‍ ചൂളൈമേടയിലെ ഒരു ചായക്കടയില്‍ തൊഴിലാളിയായി കഴിയുകയായിരുന്നു.
അതിനിടെയാണ് ഇപ്പോള്‍ ഡെലിവറി ബോയിയെ കൊള്ളയടിച്ച കേസില്‍ ബിനു പാപ്പച്ചന് അറസ്റ്റിലാവുന്നത്. പണവും ഫോണും തട്ടിയെടുക്കുന്നതിനിടെ തന്നെപ്പറ്റി കൂടുതലറിയാന്‍ ഗൂഗിള്‍ ചെയ്ത് നോക്കെന്നായിരുന്നു ബിനുവിന്റെ ഭീഷണി. ഇക്കാര്യം ജാനകിരാമന്‍ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് നടന്ന തെരച്ചിലിലാണ് ബിനുവും സഹായിയും അറസ്റ്റിലായത്. ഗുണ്ടാപ്പണി നിര്‍ത്തി സ്വസ്ഥമായി ജീവിക്കുകയാണെന്ന് പൊലീസിനോട് ഇയാള്‍ പതിവുപോലെ ആവര്‍ത്തിച്ചെങ്കിലും വിലപ്പോയില്ല. കരാട്ടെയില്‍ വിദഗ്ദ്ധനായ ബിനു പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായിയായാണ് ഗുണ്ടാ ജീവിതം ആരംഭിച്ചത്.