ചെന്നൈ • ചെസ് ഒളിംപ്യാഡ് പ്രചാരണങ്ങളിലും പരസ്യങ്ങളിലും രാഷ്ട്രപതിയുടെയും പ്രധാന മന്ത്രിയുടെ ചിത്രവും പേരും ഉൾപ്പെടുത്തണമെന്നും ഇനി വരുന്ന രാജ്യാന്തര പരിപാടികളിലും ഇതേ മാതൃക പിന്തുടരണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. മോദിയുടെ ചിത്രം ഒഴിവാക്കിയെന്നാരോപിച്ച് ശിവഗംഗ സ്വദേശി രാജേഷ് കുമാറാണു ഹൈക്കോടതിയെ സമീപിച്ചത്. .
ചെസ് ടൂർണമെന്റ് തമിഴ്നാട്ടിൽ നടത്താൻ തീരുമാനിച്ചത് അഭിമാനകരമാണെന്നും ആയിരക്കണക്കിന് കളിക്കാർ പങ്കെടുക്കുന്ന പരിപാടിയിൽ രാജ്യത്തെ ഉയർത്തിക്കാട്ടേണ്ടതുണ്ടതെന്നും കോടതി പറഞ്ഞു.
എന്നാൽ, ചെസ് ഒളിംപ്യാഡിനുള്ള തുക പൂർണമായും തമിഴ്നാടാണ് ചെലവാക്കുന്നതെന്നും എങ്കിലും ദിനപത്രത്തിലെ ചെസ് ഒളിംപ്യാഡിന്റെ പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം വന്നിട്ടുണ്ടെന്നും സർക്കാർ വിശദീകരിച്ചു.
എന്നാൽ, രാഷ്ട്രപതിയുടെ ചിത്രമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി .ഇത്തരത്തിൽ നൽകുന്ന ചിത്രങ്ങൾ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി.