
ചെന്നൈ : ശ്രീപെരുമ്പത്തൂരിലെ ഫ്രീ ട്രേഡ് വെയർഹൗസ് സോണിലെ വെയർഹൗസിൽ പൊളിച്ചുമാറ്റി സൂക്ഷിച്ചിരുന്ന മൾട്ടി പർപ്പസ് യൂട്ടിലിറ്റി ഹെലികോപ്റ്റർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. ബാങ്കോക്കിലെ മാരിലോഗ് ഏവിയോൺ സർവീസസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ സംബന്ധിച്ച ഇടപാടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്നു മുൻപ് ഇഡി ഇടപെട്ട് വിൽപന മരവിപ്പിച്ചിരുന്നു. ഇതോടെ ഹെലികോപ്റ്റർ പൊളിച്ചു മാറ്റി ഇറാനിലേക്ക് അയയ്ക്കാൻ നീക്കം നടക്കുന്നെന്ന വിവരത്തെ തുടർന്നാണു പിടിച്ചെടുത്തത്. യുഎസിന്റെ അഭ്യർഥനയെ തുടർന്നാണ് നടപടി.

ഹമീദ് ഇബ്രാഹിം എന്നയാളാണു ഹെലികോപ്റ്റർ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്തത്. ബെൽ 214 എന്ന മോഡലിലുള്ള ഹെലികോപ്റ്ററുകൾ അനധികൃതമായി വാങ്ങി ഇറാനിലേക്കു കടത്താൻ നീക്കം നടത്തുന്നെന്നാരോപിച്ച് ഡിഎച്ച്എസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ചെന്നൈയിൽ സൂക്ഷിച്ചിരിക്കുന്ന ഹെലികോപ്റ്റർ പിടിച്ചെടുക്കാൻ യുഎസിലെ കൊളംബിയ കോടതി വാറന്റും പുറപ്പെടുവിച്ചിരുന്നു. യുഎസിലെ എഎആർ കോർപ്പറേഷനിൽ നിന്ന് ഇറക്കുമതി ചെയ്ത ഹെലികോപ്റ്റർ 2019ലാണു തായ്ലൻഡ് വഴി ഇന്ത്യയിലേക്കെത്തിച്ചത്. പ്രതിമാസ വാടക അടിസ്ഥാനത്തിലാണ് ഹെലികോപ്റ്റർ ഗോഡൗണിൽ സൂക്ഷിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു.