ചെന്നൈ • പ്ലസ് വൺ വിദ്യാർഥിനി വിവാഹാഭ്യർഥനന്റെ പേരിൽ ഹൈടെൻഷൻ വൈദ്യുതി ടവറിനു മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ സബേർബൻ ട്രെയിൻ സർവീസ് സ്തംഭിച്ചു.
യുവാവ് താഴെ ഇറങ്ങാൻ വിസമ്മതിച്ചതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഇതോടെയാണു ട്രെയിൻ സർവീ നിർത്തിവച്ചത്. നഗരത്തോടു ചേർന്നുള്ള താംബരം സാനറ്റോറിയത്തിലായിരുന്നു സംഭവം.
പ്രണയാഭ്യർഥനയും ഭീഷണിയും
ഇന്നലെ രാവിലെ 8 ഓടെയാണു നാടകീയ സംഭവങ്ങളുടെ തുടക്കം. കാംപെട്ടിലെ രാധാ നഗർ സ്വദേശിയായ കിഷോർ താംബരം, സാനറ്റോറിയത്തെ ദുർഗാ നഗറിലുള്ള 80 അടി ഹൈടെൻഷൻ വൈദ്യുത ടവറിൽ കയറി നിലയുറപ്പിച്ചു. താൻ പ്രണയിക്കുന്ന 15 വയസ്സുകാരീയെ വിവാഹം ചെയ്യണമെന്നതായിരുന്നു ആവശ്യം.
പെൺകുട്ടിയോട് നേരത്തെ പ്രണയാഭ്യർഥന നടത്തുകയും കുട്ടി നിരസിക്കുകയും ചെയ്തിരുന്നു.സ്ഥലത്തെത്തിയ പൊലീസും ഫയർഫോഴ്സും കിഷോറുമായി സംസാരിക്കുകയും താഴെ ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും ഇറങ്ങിയില്ല.
വീട്ടുകാരെ എത്തിച്ച്ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടും കിഷോർ കൂട്ടാക്കാത്തതിനെ തുടർന്ന് പെൺകുട്ടിയെ സ്ഥലത്തെത്തിച്ചു.വിവാഹം കഴിക്കാമെന്നു പറഞ്ഞപ്പോൾ കിഷോർ താഴെയിറങ്ങി.
മണിക്കൂറുകളുടെ ആശങ്കകൾക്കൊടുവിൽ അപകടമൊന്നും സംഭവിക്കാതെ യുവാവിനെ താഴെ ഇറക്കാനായതിന്റെ ആശ്വാസത്തിലാണ് പോലീസ്.പെയിന്റിങ് തൊഴിലാളിയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെ കേസെടുക്കുമെന്നു പൊലീസ് അറിയിച്ചു.
വൈദ്യുതി മുടങ്ങി; ട്രെയിനും
യുവാവിന് അപകടം സംഭവിക്കാതിരിക്കാൻ പ്രദേശത്തെ വൈദ്യുതി ബന്ധം ടാജെഡ്കോ വിഛേദിച്ചിരുന്നു. താംബരം, പല്ലാവരം, കോപെട്ട്, ഇരുമ്പുളിയൂർ തുടങ്ങിയ ഇടങ്ങളിൽ രണ്ടു മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി.
സ്കൂൾ, കോളജ്, ഓഫിസ് തുടങ്ങിയ ഇടങ്ങളിലേക്ക് പോകാനുള്ള തിരക്കിനിടെ വൈദ്യുതി മുടങ്ങിയത് പ്രതിസന്ധിയായി. താംബരം ബീച്ച് സബർബൻ സർവീസും തടസ്സപ്പെട്ടു. ഇതോടെ യാത്രാ പ്രതിസന്ധിയുമുണ്ടായി. നഗരത്തിലെ സബർബൻ ശൃംഖലയിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടുകളിലൊന്നാണ് ബീച്ച് താംബരം.